സർക്കാർ ഉത്തരവ് വന്നിട്ടും കോളനി എന്ന് തന്നെ; പാലക്കാട്‌ തോരാപുരത്ത് പ്രതിഷേധവുമായി നാട്ടുകാർ

കോളനി എന്ന പദം ഉപയോഗിക്കരുതെന്ന് സർക്കാർ ഉത്തരവ് വന്നതിന് പിന്നാലെ അംബേദ്കർ സമഗ്ര വികസന ഗ്രാമം തോരാപുരം എന്ന് പുനർനാമകരണം ചെയ്ത പ്രദേശത്താണ് കോളനി എന്ന് ഉപയോഗിച്ചത്
സർക്കാർ ഉത്തരവ് വന്നിട്ടും കോളനി എന്ന് തന്നെ; പാലക്കാട്‌ തോരാപുരത്ത് പ്രതിഷേധവുമായി നാട്ടുകാർ
Published on


പാലക്കാട്‌ മണ്ണാർക്കാട് നഗരസഭയിലെ 16ാം വാർഡ് തോരാപുരത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൽ കോളനി എന്നെഴുതിയതിൽ പ്രതിഷേധവുമായി നാട്ടുകാർ. കോളനി എന്ന് ഉപയോഗിക്കരുതെന്ന സർക്കാർ ഉത്തരവ് വന്നതിന് പിന്നാലെ അംബേദ്കർ സമഗ്ര വികസന ഗ്രാമം തോരാപുരം എന്ന് പുനർനാമകരണം ചെയ്ത പ്രദേശത്താണ് വീണ്ടും അതേ പദം ഉപയോഗിച്ചത്. ബോർഡ് ഉടൻ തന്നെ തിരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മണ്ണാർക്കാട് നഗരസഭ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രദേശത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. നഗരസഭയിലെ വിവിധ വാർഡുകളിൽ ലൈറ്റ് സ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് മണ്ണാർക്കാട് തോരാപുരത്തും ലൈറ്റ് സ്ഥാപിച്ചത്.

കഴിഞ്ഞദിവസം മണ്ണാർക്കാട് നഗരസഭാ ചെയർമാനാണ് ഹൈമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ ഉദ്ഘാടന സമയത്ത് ആരും പേര് ശ്രദ്ധിച്ചില്ല. ബോർഡ് ഉടൻ മാറ്റണമെന്ന് സിപിഎം മണ്ണാർക്കാട് ലോക്കൽ സെക്രട്ടറി അജീഷ് കുമാർ ആവശ്യപ്പെട്ടു. എന്നാൽ ഇത്തരമൊരു വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് കൗൺസിലറുടെ വാദം.

ഈ കഴിഞ്ഞ ജൂൺ 18 നാണു കോളനി എന്ന വാക്ക് ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കോളനി, സങ്കേതം, ഊര് എന്നി വാക്കുകള്‍ ഒഴിവാക്കാനായിരുന്നു നിർദ്ദേശം. പകരം നഗര്‍, ഉന്നതി, പകൃതി തുടങ്ങിയ വാക്കുകളാണ് ഉപയോഗിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. വ്യക്തികളുടെ പേര് ഒഴിച്ച് മറ്റ് പേരുകൾ നിര്‍ദേശിക്കാം എന്നും മുൻ മന്ത്രി കെ. രാധാകൃഷ്ണൻ അന്ന് വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com