
പാരിസ് ഒളിംപിക്‌സിൻ്റെ മൂന്നാം ദിനം മെഡലുകളുടെ എണ്ണം കൂട്ടാനുറച്ച് ഇന്ത്യൻ സംഘം. ഇന്നലെ ഷൂട്ടിംഗിൽ വെങ്കല മെഡൽ നേടിക്കൊണ്ട് മനു ഭാക്കർ ഇന്ത്യയുടെ അക്കൗണ്ട് തുറന്നിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ മനു ഭാക്കർ-സരബ്ജ്യോത് സിംഗ്, റിഥം സാംഗ്‌വാൻ-അർജുൻ ചീമ സിംഗ് എന്നീ രണ്ട് ടീമുകൾ ഇന്ത്യക്കായി മത്സരിക്കുന്നുണ്ട്.
യോഗ്യതാ റൗണ്ടിൽ നിന്ന് നാല് ടീമുകൾ ഇന്ന് മെഡൽ റൗണ്ടിലേക്ക് യോഗ്യത നേടും. ഉച്ചയ്ക്ക് 12.45നാണ് ക്വാളിഫിക്കേഷൻ റൗണ്ട് മത്സരങ്ങൾ ആരംഭിക്കുക. രണ്ട് ഇന്ത്യൻ ടീമുകളും അടുത്ത റൗണ്ടിലേക്ക് മുന്നേറുമെന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ.
10 മീറ്റർ എയർ റൈഫിള്‍ വനിതാ വിഭാഗം ഫൈനലില്‍ രമിത ജിൻഡാലും, പുരുഷ വിഭാഗത്തില്‍ അർജുൻ ബബുതയുമാണ് ഇന്നത്തെ മെഡല്‍ പ്രതീക്ഷകള്‍. രമിതയുടെ മത്സരം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കും, അർജുൻ്റെ മത്സരം മൂന്നരയ്ക്കുമാണ് നടക്കുക.
അമ്പെയ്ത്തിൽ വനിതാ ടീം കഴിഞ്ഞ ദിവസം പുറത്തായെങ്കിലും, പുരുഷ ടീം ഇന്ന് മത്സരിക്കുന്നുണ്ട്. കൊളംബിയയോ തുർക്കിയോ ആകും ക്വാർട്ടർ ഫൈനലിലെ എതിരാളികൾ. ധിരജ് ബൊമ്മദേവര, പ്രവീൺ ജാദവ്, തരുൺദീപ് റായ് എന്നിവരാണ് ടീമംഗങ്ങൾ. വൈകിട്ട് 5.45 നാണ് മത്സരം.