ദളിത്-ആദിവാസി സംഘടനകളുടെ ഭാരത് ബന്ദിന് ഭാഗിക പ്രതികരണം; ബിഹാറിൽ ട്രെയിൻ തടഞ്ഞ് പ്രതിഷേധക്കാർ

ബിഎസ്‌പി, എസ് പി, ജെഎംഎം, കോൺഗ്രസ്, ഇടത് പാർട്ടികൾ തുടങ്ങിയവർ ബന്ദിന് പിന്തുണ അറിയിച്ചിരുന്നു. രാജ്യവ്യാപകമായി ബന്ദ് നടക്കുന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ടായിരുന്നു
ദളിത്-ആദിവാസി സംഘടനകളുടെ ഭാരത് ബന്ദിന് ഭാഗിക പ്രതികരണം; ബിഹാറിൽ ട്രെയിൻ തടഞ്ഞ് പ്രതിഷേധക്കാർ
Published on

ദളിത്- ആദിവാസി സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഭാഗിക പ്രതികരണം. ബിഎസ്‌പി, എസ് പി, ജെഎംഎം, കോൺഗ്രസ്, ഇടത് പാർട്ടികൾ തുടങ്ങിയവർ ബന്ദിന് പിന്തുണ അറിയിച്ചിരുന്നു. രാജ്യവ്യാപകമായി ബന്ദ് നടക്കുന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ടായിരുന്നു.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെയായിരുന്നു ബന്ദ്. ഉത്തരേന്ത്യയിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ബിഹാറിൽ പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു. രാജസ്ഥാനെയും ഉത്തർപ്രദേശിനേയുമാണ് ബന്ദ് കാര്യമായി ബാധിച്ചത്. ജയ്പൂർ, ദൗസ, സവായ് മധോപൂർ, ദീഗ്, ഭരത്പൂർ തുടങ്ങിയ നഗരങ്ങളിലെ സ്കൂളുകളും കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളും അടച്ചിട്ടു.

ഓഗസ്റ്റ് ഒന്നിനാണ് സുപ്രീംകോടതി ഏഴംഗ ബെഞ്ച്, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ ദളിത്-ആദിവാസി സംഘടനകള്‍ വലിയ പ്രതിഷേധവുമായി എത്തിയിരുന്നു. സുപ്രീം കോടതിവിധി മറികടക്കാൻ പാര്‍ലമെന്‍റ് നിയമനിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധി ഉള്‍പ്പെടെ എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്‌.സി, എസ്.ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യം.

ദേശീയതലത്തിൽ പ്രഖ്യാപിച്ച ഭാരത് ബന്ദിന്‍റെ ഭാഗമായി സംസ്ഥാനത്തും ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഊരുകൂട്ട ഏകോപന സമിതി, ഗോത്ര മഹാസഭ, മലയരയ സംരക്ഷണസമിതി, എം സി എഫ്, വിടുതലൈ ചിരുതൈകള്‍ കക്ഷി, ദളിത് സാംസ്കാരിക സഭ, കേരള ഉള്ളാട നവോത്ഥാന സഭ എന്നീ സംഘടനകളാണ് സംസ്ഥാനത്ത് ഹർത്താലിന് നേതൃത്വം നല്‍കിയത്. സംസ്ഥാനത്ത് ഹർത്താല്‍ ചലനം സൃഷ്ടിച്ചില്ല. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com