
മലങ്കര സഭാ തർക്കത്തിൽ ന്യൂസ് മലയാളത്തോട് പ്രതികരിച്ച് പാത്രിയാർക്കീസ് ബാവ. പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് പാത്രിയാർക്കീസ് ബാവ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഒരു ചർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ഇതെന്നും ഭിന്നിച്ച് നിൽക്കുന്ന വിഭാഗവുമായി ചർച്ച ചെയ്യാൻ തയാറാണെന്നും പാത്രിയർക്കീസ് ബാവ വ്യക്തമാക്കി.
വിശ്വാസ കാര്യങ്ങളിൽ കോടതിക്ക് പരിഹാരം കാണാൻ കഴിയില്ലെന്നായിരുന്നു പാത്രിയർക്കീസ് ബാവയുടെ പ്രതികരണം. ഭരണപരമായതും സ്വത്ത് സംബന്ധിച്ചും മാത്രമേ കോടതിക്ക് തീരുമാനം എടുക്കാൻ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. സഭ കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. പരിശുദ്ധ സിംഹാസനം യാക്കോബായ സഭ വിശ്വാസികളോടൊപ്പം നിൽക്കും. ഇരുവിഭാഗവും ഒന്നിച്ചിരുന്ന് ചർച്ച ചെയ്തെടുക്കുന്ന തീരുമാനം അംഗീകരിക്കാൻ തയ്യാറാണ്. സമാധാനം കൊണ്ട് വരാൻ ശ്രമിച്ച സർക്കാരിന് നന്ദിയെന്നും ബാവ പറഞ്ഞു.
അതേസമയം യാക്കോബായ വിഭാഗത്തിൻ്റെ കൈവശമുള്ള ആറ് പള്ളികളുടെ ഭരണ നിര്‍വഹണം ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നാണ് സുപ്രീംകോടതി വിധി. യാക്കോബായ സഭ സുപ്രീംകോടതി വിധി മാനിക്കണമെന്നും പള്ളികൾ കൈമാറുന്നത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.