ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം: പി.സി. ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം: പി.സി. ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് പി.സി. ജോർജിന്റെ അഭിഭാഷകർ വ്യക്തമാക്കി
Published on


ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി. ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് പി.സി. ജോർജിന്റെ അഭിഭാഷകർ വ്യക്തമാക്കി. നാല് തവണ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചതിന് പിന്നാലെയാണ് ബുധനാഴ്ച കോടതി കേസ് വീണ്ടും പരിഗണിച്ചത്.



മതസ്പർധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് പി.സി. ജോർജിനെതിരെ കേസെടുത്തിരുന്നത്. ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം മതവർഗീയവാദികളാണെന്ന് പറഞ്ഞ പി.സി. ജോർജ് ഇവർ പാകിസ്ഥാനിലേക്ക് പോകണമെന്നും പറഞ്ഞിരുന്നു. ഇതോടെ പ്രസ്താവന വലിയ വിവാദമായി.

വിവാദ ചാനൽ ചർച്ചയുടെ വീഡിയോയും ഉള്ളടക്കവും എഴുതി നൽകണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുൻപും സമാനമായ കേസിൽ ഉൾപ്പെട്ട ആളാണ് പി.സി. ജോർജ്, അതിനാൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രൊസിക്യൂഷൻ ആവശ്യപെട്ടത്. എന്നാൽ പ്രതി ദീർഘകാലം ജനപ്രതിനിധിയായിരുന്നെന്നും ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കാൻ മാത്രം ഗൗരവമുളള വിഷയമല്ല ഇതെന്നുമായിരുന്നു പ്രതിഭാഗം നിലപാട്.

ചാനൽ ചർച്ചയിലെ പരാമർശം താൻ ഉദ്ദേശിച്ച രീതിയിലല്ല വ്യാഖ്യാനിക്കപ്പെടുന്നതെന്നും വാക്കുകൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്നും പി.സി ജോർജ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി വ്യക്തമാക്കിയിരുന്നു. അതേസമയം പൊലീസ് പി.സി. ജോർജിനു വേണ്ടി ഒത്തു കളിക്കുകയാണെന്ന് പരാതിക്കാരായ യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു.

News Malayalam 24x7
newsmalayalam.com