
ക്ഷേത്രങ്ങളിലെ മേൽവസ്ത്ര ധാരണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സച്ചിദാനന്ദ സ്വാമി പറഞ്ഞത് പുതിയ അഭിപ്രായമല്ല. എസ്എൻഡിപി ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് കയറാം എന്നും അദ്ദേഹം പറഞ്ഞു. സച്ചിദാനന്ദസ്വാമിക്ക് സുകുമാരൻ നായർ കൊടുത്ത മറുപടിയിൽ പ്രതികരിക്കാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
രമേശ് ചെന്നിത്തല എൻഎസ്എസിൻ്റെ പുത്രൻ എന്ന് സുകുമാരൻ നായർ പറഞ്ഞത് കടന്ന കൈ ആണ്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് അങ്ങനെ പറയരുത്. അങ്ങനെ ആകുമ്പോൾ അവർ മന്ത്രിയൊക്കെ ആയാൽ മകൻ അച്ഛനു വേണ്ടിയല്ലേ പ്രവർത്തിക്കുകയുള്ളു എന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
നായാടി മുതൽ നസ്രാണി വരെ കൂട്ടായ്മ വേണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. അവർക്ക് അവശതകളും പ്രശ്നങ്ങളുണ്ട്. അവരെ ഒന്നിച്ചു കൊണ്ടു പോകണം. ഇതും മുസ്ലിം വിരുദ്ധതയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തോമസ് കെ. തോമസിനെതിരെയും വെള്ളാപ്പള്ളി വിമർശനമുന്നയിച്ചു. തോമസ് കെ. തോമസ് കുട്ടനാട്ടുകാർക്ക് വേണ്ടി ഒന്നും ചെയ്തില്ല. അദ്ദേഹത്തിന് മന്ത്രിയാകാൻ യോഗ്യതയില്ല. ഒന്നര ക്കൊല്ലത്തിനിടയിൽ എന്തു ചെയ്യാനാണ് എന്നും അദ്ദേഹം ചോദിച്ചു. ഇതെല്ലാം പി.സി. ചാക്കോ ഉണ്ടാക്കുന്ന പ്രശ്നമാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.