
ലോസ് ആഞ്ചലസ് തീപിടിത്തത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ലോസ് ആഞ്ചലസിലെ കാട്ടുതീ കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സംഭവമാണെന്ന് ജോ ബൈഡൻ പറഞ്ഞു. കാലിഫോർണിയയിലെ കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായും ബൈഡൻ പ്രഖ്യാപിച്ചു.
ലോസ് ആഞ്ചലസിലെ ആളുകൾ 'ഒരു പേടിസ്വപ്നത്തിലൂടെയാണ് കടന്നുപോകുന്നതെന്ന്' പറഞ്ഞ ബൈഡൻ, അഗ്നിശമന സേനാംഗങ്ങളെ 'ഹീറോകൾ' എന്ന് വാഴ്ത്തുകയും ചെയ്തു. സംസ്ഥാനത്തെ സഹായിക്കാൻ അധിക ഫെഡറൽ ഫണ്ടുകളും വിഭവങ്ങളും ജോ ബൈഡൻ വാഗ്ദാനം ചെയ്തു.
400 ഫെഡറൽ അഗ്നിശമന സേനാംഗങ്ങളും 30 അഗ്നിശമന വിമാനങ്ങളും ഹെലികോപ്റ്ററുകളും അപകടസ്ഥലത്ത് എത്തിക്കും. പെൻ്റഗൺ എട്ട് വലിയ വിമാനങ്ങളെയും 500 കാട്ടുതീ ക്ലിയറൻസ് ഉദ്യോഗസ്ഥരെയും അയയ്ക്കുമെന്നും ബൈഡൻ പറഞ്ഞു.
കാലിഫോർണിയയിലെ ഡെമോക്രാറ്റിക് ഗവർണർ ഗാവിൻ ന്യൂസോമിൻ്റെ അഭ്യർഥന പ്രകാരം ആദ്യത്തെ 180 ദിവസത്തേക്ക് ദുരന്തത്തെ നേരിടുന്നതിനുള്ള ചെലവിൻ്റെ 100 ശതമാനം ഫെഡറൽ ഗവൺമെൻ്റ് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ അഞ്ച് പേരാണ് കാട്ടുതീ ദുരന്തത്തിൽ മരിച്ചത്.