പെരിയ ഇരട്ടക്കൊല: കെ.വി. കുഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

കെ.വി. കുഞ്ഞിരാമൻ, മണികണ്‌ഠൻ, രാഘവൻ വെളുത്തോളി, ഭാസ്‌കരൻ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് അപ്പീൽ പരിഗണിച്ച് ഹൈക്കോടതി മരവിപ്പിച്ചത്
പെരിയ ഇരട്ടക്കൊല: കെ.വി. കുഞ്ഞിരാമൻ അടക്കം 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി
Published on

പെരിയ കേസിൽ നാല് പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു. സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.വി. കുഞ്ഞിരാമൻ്റെ അടക്കം സിബിഐ കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. കെ.വി. കുഞ്ഞിരാമൻ, മണികണ്‌ഠൻ, രാഘവൻ വെളുത്തോളി, ഭാസ്‌കരൻ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് അപ്പീൽ പരിഗണിച്ച് ഹൈക്കോടതി മരവിപ്പിച്ചത്.

നാല് പേർക്കും അഞ്ച് വർഷം തടവും പിഴയുമായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. സിബിഐ കോടതി വിധി റദ്ദാക്കി കുറ്റവിമുക്തരാക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. വിചാരണ നടപടികളും വിധിയും നീതിയുക്തമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. തെളിവുകളും സാഹചര്യങ്ങളും കൃത്യമായി വിലയിരുത്താതെയാണ് വിധി, സിബിഐ വിവരങ്ങൾ മറച്ചുവെച്ച് കേസിൽ പ്രതി ചേർത്തു തുടങ്ങിയവയും ഇവരുടെ അപ്പീലിൽ പറഞ്ഞിരുന്നു.

രണ്ടാം പ്രതി സജി.സി. ജോർജിനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ചുവെന്നതാണ് കുറ്റം. എന്നാൽ, തങ്ങൾക്ക് മേൽ കുറ്റം ചുമത്തിയ ദിവസം സജി പ്രതിയായിരുന്നില്ല. സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് പറയുന്ന എസ്ഐയും എഎസ്ഐയും യഥാർഥത്തിൽ ബേക്കൽ സ്റ്റേഷനിൽ തന്നെ ഉണ്ടായിരുന്നുവെന്ന് ജനറൽ ഡയറിയിൽ നിന്ന് വ്യക്തമാണ്. എന്നാൽ, അന്തിമ റിപ്പോർട്ടിൽ സിബിഐ ഈ രേഖകൾ മറച്ചുവച്ചു. കോൺഗ്രസ് ബന്ധമുള്ള മാധ്യമ പ്രവർത്തകനെയാണ് സ്വതന്ത്ര സാക്ഷിയാക്കിയിട്ടുള്ളത്. സ്ഥാപിത താൽപര്യത്തോടെയുള്ള സിബിഐയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് വസ്തുതകൾ പരിശോധിച്ചാൽ മനസിലാകുമെന്നും നിരപരാധികളായ തങ്ങളുടെ ശിക്ഷ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ഇവർക്ക് സിബിഐ കോടതി അഞ്ച് വർഷമാണ് ശിക്ഷ വിധിച്ചത്. എന്നാൽ, രണ്ട് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം മാത്രമാണിതെന്ന് ചൂണ്ടിക്കാട്ടി. ഹർജി പരിഗണിച്ച കോടതി ശിക്ഷ മരവിപ്പിച്ച് ഇടക്കാല ഉത്തരവിട്ടു. ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ്. ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ചാണ് ശിക്ഷ മരവിപ്പിച്ച് ഉത്തരവിട്ടത്.

ആറ് വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് പെരിയ ഇരട്ട കൊലപാതകക്കേസിൽ കോടതി ശിക്ഷ വിധിച്ചത്. കേസിൽ 14 പ്രതികളെയാണ് കുറ്റക്കാരായി കൊച്ചി സിബിഐ കോടതി കണ്ടെത്തിയത്. കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾക്കും, പത്തും, പതിനഞ്ചും പ്രതികൾക്കും ഇരട്ട ജീവപര്യന്തം വിധിച്ചു. ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള മറ്റ് പ്രതികള്‍ക്ക് അഞ്ച് വർഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഈ പ്രതികളുടെ ജാമ്യവും കോടതി റദ്ദാക്കിയിരുന്നു. 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.

2019 ഫെബ്രുവരി 17ന് വൈകുന്നേരം ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെട്ടത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com