
രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ കോടതിയിൽ ഹർജി. മുസഫർപൂർ സ്വദേശിയായ അഭിഭാഷകൻ സുധീർ ഓജയാണ് ഹർജി നൽകിയത്. 'പാവം പ്രസിഡന്റ്' എന്ന പരാമർശത്തിലൂടെ സോണിയ രാഷ്ട്രപതിയെ അപമാനിച്ചുവെന്നാണ് അഭിഭാഷകന്റെ വാദം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൂട്ടുപ്രതികളാണെന്നും ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഫെബ്രുവരി 10ന് കോടതി കേസ് പരിഗണിക്കും.
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു കേന്ദ്ര സർക്കാരിന്റെ നയപ്രഖ്യാപനം വായിച്ച ശേഷം സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പാർലമെന്റ് മന്ദിരത്തിൽ വെച്ച് പ്രസംഗത്തെപ്പറ്റി സംസാരിച്ചിരുന്നു. "ആ പാവം സ്ത്രീ, പ്രസിഡന്റ്, അവസാനം ആയപ്പോഴേക്കും വളരെ ക്ഷീണിതയായിരുന്നു... അവർക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല, പാവം", എന്നായിരുന്നു സോണിയയുടെ പരാമർശം. ഈ സംഭാഷണത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
സോണിയ ഗാന്ധിയുടെ പരാമർശത്തോട് പ്രതികരിച്ച് രാഷ്ട്രപതി ഭവൻ പ്രസ്താവനയിറക്കിയിരുന്നു. പ്രസംഗത്തിന്റെ ഒരു ഘട്ടത്തിലും രാഷ്ട്രപതി ക്ഷീണിതയായിരുന്നില്ല. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും സ്ത്രീകൾക്കും കർഷകർക്കും വേണ്ടി സംസാരിക്കുന്നത് ഒരിക്കലും ക്ഷീണിപ്പിക്കുന്നതല്ലെന്നാണ് രാഷ്ട്രപതി വിശ്വസിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ഹിന്ദി പോലുള്ള ഇന്ത്യൻ ഭാഷകളിലെ ശൈലിയും വ്യവഹാരങ്ങളും പരിചയമില്ലാത്തതിനാലും, തെറ്റായ ഒരു ധാരണ രൂപപ്പെടുത്തിയതിനാലും ആയിരിക്കാം നേതാക്കൾ ഇത്തരത്തിൽ സംസാരിച്ചതെന്ന് രാഷ്ട്രപതിയുടെ ഓഫീസ് വിശ്വസിക്കുന്നു. ഇത്തരം പരാമർശങ്ങൾ ദൗർഭാഗ്യകരവും ഒഴിവാക്കാവുന്നതും ആയിരുന്നുവെന്നും രാഷ്ട്രപതി ഭവൻ അഭിപ്രായപ്പെട്ടു.
സോണിയ ഗാന്ധിയെ പിന്തുണച്ച് മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാഷ്ട്രപതിയോട് ഒരിക്കലും അനാദരവ് കാണിച്ചിട്ടില്ല. ദൈർഘ്യമുള്ള പ്രസംഗം വായിച്ച് പാവം ക്ഷീണിച്ച് കാണും എന്ന് മാത്രമാണ് അമ്മ ഉദ്ദേശിച്ചതെന്നും പ്രിയങ്ക പറഞ്ഞു. രാഷ്ട്രപതിയോട് സോണിയ ഗാന്ധിക്ക് ബഹുമാനം മാത്രമേ ഉള്ളുവെന്ന് എടുത്ത് പറഞ്ഞ പ്രിയങ്ക മാധ്യമങ്ങൾ പരാമർശം വളച്ചൊടിച്ചുവെന്നും ആരോപിച്ചു. സോണിയയുടെ പരാമർശത്തെ രാഷ്ട്രീയമായി ഉപയോഗിച്ച ബിജെപിയെയും പ്രിയങ്ക വിമർശിച്ചു. രാജ്യത്തെ നശിപ്പിക്കുന്നതിന് ആദ്യം മാപ്പ് പറയൂ' എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. സോണിയ ഗാന്ധിയുടെ പരാമർശം അപമാനകരവും പ്രസിഡന്റിനോടുള്ള അനാദരവുമാണെന്നായിരുന്നു ബിജെപിയുടെ വിമർശനം. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന ആദ്യത്തെ ആദിവാസി സ്ത്രീ എന്ന പദവി വഹിക്കുന്ന മുർമുവിനെതിരെയുള്ള പരാമർശം കോൺഗ്രസിന്റെ ഫ്യൂഡൽ മാനസികാവസ്ഥയാണ് പ്രകടമാക്കുന്നതെന്നും ബിജെപി ആരോപിച്ചു.