
പൂരം വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം അലങ്കോലപ്പെടുത്താൻ ശ്രമം ഉണ്ടായെന്നും എന്നാൽ അതിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോർട്ടിൽ ഇന്നത് ഒക്കെയാണ് പറയുന്നത് എന്ന് പറഞ്ഞ് വലത് പക്ഷ മാധ്യമങ്ങൾ പ്രചാരണം നടത്തുന്നു. എന്നാൽ എഡിജിപി സമർപ്പിച്ച റിപ്പോർട്ട് നാളെയാണ് പുറത്തുവരിക. അതിനിടെ ആ റിപ്പോർട്ട് മാധ്യമങ്ങൾക്ക് എവിടുന്ന് കിട്ടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.
വലതുപക്ഷ മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണോ റിപ്പോര്‍ട്ടിലുള്ളത്, അല്ല മറിച്ചാണോ എന്നൊക്കെ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ അറിയൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉന്നയിക്കുന്ന കാര്യങ്ങൾ ശരിയല്ലാതായാൽ എത്ര മാത്രം നെറികേടാണ് വലത് പക്ഷ മാധ്യമങ്ങൾ കാണിക്കുന്നത്. ഇത് മാത്രമല്ല അവരുടെ നെറികേടുകൾ. വയനാട്ടിൽ ചെലവിട്ട കണക്കല്ല, ചെലവാക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത്. എത്ര തെറ്റായ കാര്യങ്ങളാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കാൻ തയാറായത്. ഇതാണോ സ്വീകരിക്കേണ്ട രീതി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഇതുവരെ സഹായം ഒന്നും നൽകിയിട്ടില്ല.
പ്രധാനമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. സഹായിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും സഹായം ലഭിച്ചിട്ടില്ല. അതിനെക്കുറിച്ച് സംസാരിക്കാൻ മാധ്യമങ്ങൾ എന്തുകൊണ്ടാണ് തയാറാകാത്തത്. കേരളത്തിൽ മാത്രമല്ല മാധ്യമങ്ങൾ, എല്ലായിടത്തും മാധ്യമങ്ങൾ ഉണ്ട്. നാടിൻ്റെ പ്രശ്നങ്ങൾ ശരിയായി കൈകാര്യം ചെയ്യാൻ വലതുപക്ഷ മാധ്യമങ്ങൾ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.