
ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം ഊർജിതമാക്കണമെന്നും കത്തിൽ പിണറായി വിജയന്‍ അഭ്യർഥിച്ചു. രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും മുഖ്യമന്ത്രി നന്ദിയും അറിയിച്ചു. അർജുനായുള്ള തെരച്ചിൽ താത്കാലികമായി അവസാനിപ്പിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചത്.
അതേസമയം, അർജുനായുള്ള തെരച്ചിൽ നിർത്തിയ തീരുമാനം ദൗർഭാഗ്യകരമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. യോഗത്തിൽ എടുത്ത തീരുമാനം കർണാടക സർക്കാർ നടപ്പാക്കിയില്ലെന്നു മാത്രമല്ല, തെരച്ചിലിനായി മുന്നോട്ടുവെച്ച സാധ്യതകൾ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലെന്നും മന്ത്രി വിമർശിച്ചു. രക്ഷാദൗത്യതിനായി പോൺടൂൺ ബ്രിഡ്ജുകൾ എത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് പ്രാവർത്തികമാക്കിയില്ലെന്നും മന്ത്രി പറഞ്ഞു.
നിലവിലെ അവസ്ഥയിൽ രക്ഷാദൗത്യം ഏറെ ദുഷ്കരമാണെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഈശ്വര്‍ മാല്‍പെ, നേവി, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിച്ചുവെന്നും, ലഭിച്ച നാല് ലൊക്കേഷനുകളിലും ഈശ്വർ മാൽപെ പരിശോധിച്ചു. പോസിറ്റീവായി എന്തെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഹൈഡ്രോഗ്രാഫിക് സര്‍വേയറെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കെ രക്ഷാദൗത്യം ദുഷ്‌കരമാണെന്നും കാർവാർ എംഎൽഎ പറഞ്ഞു.