കേരള കോൺഗ്രസ് പാർട്ടികളിലെ സീനിയർ; പി.ജെ. ജോസഫിന് ഇന്ന് 83-ാം പിറന്നാൾ

എൺപത്തിമൂന്നാം വയസ്സിലും രാഷ്ട്രീയക്കാരന് അപ്പുറം ലക്ഷണമൊത്ത കർഷകൻ കൂടിയാണ് പിജെ ജോസഫ്.
കേരള കോൺഗ്രസ് പാർട്ടികളിലെ സീനിയർ;
പി.ജെ. ജോസഫിന് ഇന്ന് 83-ാം പിറന്നാൾ
Published on

നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ ജനപ്രതിനിധി, മധ്യ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായകമായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻറെ അമരക്കാര. കേരള കോൺഗ്രസ് പാർട്ടികളിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും സീനിയറായ നേതാവ്. പുറപ്പുഴ വയറ്റാട്ടില്‍ പാലത്തിനാല്‍ ജോസഫ് ജോസഫ് എന്ന പിജെ ജോസഫിന് ഇന്ന് 83ആം പിറന്നാൾ.

എൺപത്തിമൂന്നാം വയസ്സിലും രാഷ്ട്രീയക്കാരന് അപ്പുറം ലക്ഷണമൊത്ത കർഷകൻ കൂടിയാണ് പിജെ ജോസഫ്. പുറപ്പുഴയിലെ വിശാലമായ പറമ്പിൽ വിവിധയിനം പശുക്കളും കൃഷികളും ഒക്കെയുള്ള മറ്റൊരു ലോകം പിജെ ജോസഫിനുണ്ട്.

1970ൽ തൊടുപുഴയിൽ ഇടത് സ്ഥാനാർഥി യു.കെ. ചാക്കോയെ 1635 വോട്ടുകൾക്ക് തോൽപ്പിച്ചാണ് പിജെ ജോസഫിന്റെ തെരഞ്ഞെടുപ്പ് പടയോട്ടം തുടങ്ങിയത്. 2001ൽ പി ടി തോമസിനോട് തോറ്റത് മാറ്റിനിർത്തിയാൽ 11ൽ പത്തു തവണയും വിജയിച്ച് തൊടുപുഴയുടെ നായകനായി. 2016ൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായ 45823 വോട്ടുകൾക്ക് ജോസഫ് വിജയിച്ചു. 2021ൽ ഇടത് തരംഗത്തിലും തൊടുപുഴ പിജെ ജോസഫിനെ കൈവിട്ടില്ല.

കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ എം മാണിക്ക് ഒപ്പം ശക്തനായ നേതാവായിരുന്നു പിജെ ജോസഫ്. 1989ന് ശേഷം യുഡിഎഫിൽ കെഎം മാണിയും എൽഡിഎഫിൽ പിജെ ജോസഫും കരുത്തരായി നിന്നു. ഇരുപക്ഷത്ത് നിൽക്കാതെ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന ചർച്ചകൾ എല്ലാ കാലത്തും കേരള കോൺഗ്രസിൽ ഉണ്ടായിരുന്നു. അങ്ങനെ ഒരു ചർച്ചയിൽ ആണ് 2010ലെ ജോസഫ്- മാണി ലയനം സംഭവിച്ചത്. 23 വർഷത്തിനുശേഷം ആണ് കെ.എം. മാണിക്കൊപ്പം ജോസഫ് എത്തിയത്.

അധികം ആർക്കും ലഭിക്കാത്ത പ്രധാനപ്പെട്ട വകുപ്പുകൾ ചെറുപ്രായത്തിൽ തന്നെ കൈകാര്യം ചെയ്യാൻ ആയി എന്നതാണ് പിജെ ജോസഫിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രത്യേകത. 1978ല്‍ ആഭ്യന്തര മന്ത്രിയായിരുന്ന കെ.എം. മാണിയും വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയും തെരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ ആഭ്യന്തര മന്ത്രിയാകാൻ നിയോഗിക്കപ്പെട്ടത് പി.ജെ.ജോസഫായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തരമന്ത്രിയായിരുന്നു അന്ന് പിജെ ജോസഫ്. 1978 സെപ്റ്റംബറില്‍ കെ.എം. മാണിയേയും സി.എച്ച്.മുഹമ്മദ് കോയയേയും കോടതി കുറ്റവിമുക്തരാക്കിയ അതേദിവസം പി.ജെ രാജിവെച്ചു.

1980ല്‍ കെ.കരുണാകരൻ മന്ത്രിസഭയില്‍ ഗ്ലാമർ വകുപ്പ് ആയ റവന്യു-വിദ്യാഭ്യാസ-എക്‌സൈസ് വകുപ്പു മന്ത്രിയായി. 1982-87ല്‍ റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പു മന്ത്രിയായിരിക്കെ നാലു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടുനിര്‍മ്മിച്ചു നല്‍കി. 1991ൽ വലതു മുന്നണി രാഷ്ട്രീയം ജോസഫ് അവസാനിപ്പിച്ച് ഇടത് മുന്നണിയിൽ എത്തി. ജോസഫ് 1996ല്‍ നായനാർ സർക്കാരിൽ വിദ്യാഭ്യാസ-പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രിയായി. കോളേജുകളിൽ നിന്ന് പ്രീഡിഗ്രി മാറ്റി സ്കൂളുകളിൽ പ്ലസ്ടു കോഴ്സ് തുടങ്ങിയത് പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്.

2006ല്‍ കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പു മന്ത്രിയായിരിക്കെ നടന്ന വിമാനയാത്രാ വിവാദം ആണ് ജോസഫിനെ പ്രതിസന്ധിയിലാക്കിയത്. മന്ത്രിസഭയിൽ തുടരാൻ ആകാതെ പ്രതിഷേധങ്ങളിൽ പെട്ട് സെപ്റ്റംബര്‍ 4ന് രാജിവച്ചു. കേസിൽ കുറ്റവിമുക്തനായതോടെ 2009 ഓഗസ്റ്റ് 17ന് വീണ്ടും മന്ത്രിസ്ഥാനമേറ്റു. ഐക്യ കേരള കോൺഗ്രസ് സ്ഥാപിക്കുന്നതിനായി 2010 മാര്‍ച്ചില്‍ മന്ത്രിസ്ഥാനം രാജിവച്ച് എല്‍ഡിഎഫ് വിട്ടു.

ലയനത്തിൽ ഏറെ നഷ്ടം സഹിച്ചത് ജോസഫ് ഗ്രൂപ്പ് ആയിരുന്നു. നിയമസഭാ സീറ്റുകൾ ഉൾപ്പെടെ ചുരുങ്ങി. ലയിച്ച് കേരള കോൺഗ്രസ് എമ്മിൽ എത്തിയ പി ജെ ജോസഫ് പലപ്പോഴും തന്റെ അതൃപ്തി പരസ്യമാക്കി. കെഎം മാണിയെ മറയാക്കി അധികാരം പിടിക്കാനുള്ള ജോസ് കെ മാണിയുടെ നീക്കങ്ങളായിരുന്നു ജോസഫിനെ രോഷാകുലനാക്കിയത്. 2019ൽ കോട്ടയം ലോക്സഭാ സീറ്റ് ചോദിച്ചതും, പിന്നീട് രാജ്യസഭാ സീറ്റിനായി നീക്കം നടത്തിയതും എല്ലാം വലിയ വാർത്തകളായി.

മാണി മരിച്ചതോടെ പാലായിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോസ് ഭാഗം തോൽക്കുന്നതിന് ജോസഫിന്റെ നിലപാടുകൾ നിർണായകമായിരുന്നു. ഒടുവിൽ വീണ്ടും ഒരു പിളർപ്പ്. തുടക്കം മുതൽ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായക നീക്കം നടത്തിയ പി ജെ ജോസഫിന് അവസാനം രണ്ടില ചിഹ്നത്തിനും പാർട്ടിയുടെ പേരിനും ആയി നടത്തിയ നീക്കം പരാജയപ്പെട്ടു. മുൻപ് കുതിര ചിഹ്നത്തിനായി നടത്തിയ നീക്കം വിജയിച്ചത് പോലെ ആയിരുന്നില്ല ഇത്തവണ. തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ജോസ് കെ മാണിക്ക് ഒപ്പംനിന്നു. ഒടുവിൽ ജോസ് കെ മാണി ഇടതുമുന്നണിക്കൊപ്പം ചേർന്നപ്പോൾ യുഡിഎഫിൽ നിന്ന ജോസഫിന് ഇത്തവണ രണ്ടു സീറ്റിൽ മാത്രമേ വിജയിക്കാൻ ആയുള്ളൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com