
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ബംഗാളി നടി അനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടും രഞ്ജിത്ത് ചലചിത്ര അക്കാദമി ചെയർമാനായി തുടരുകയാണ്. പിണറായിയെ പുകഴ്ത്തുന്നവർക്ക് എന്ത് തോന്നിവാസവും ചെയ്യാവുന്ന അവസ്ഥയാണ് ഇന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്ത്രീകളെ പീഡിപ്പിക്കുന്നവർക്ക് സംരക്ഷണം ഒരുക്കുന്ന സർക്കാരാണ് ഇടതു സർക്കാർ. ഇത് തെളിയിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സിനിമാ മേഖലയിലെ പ്രശ്നമായിട്ടും ഗണേഷ് കുമാറും മുകേഷും മൗനം പാലിക്കുന്നത് സംശയകരമാണെന്നും ഫിറോസ് പറഞ്ഞു.
നടിയുടെ ആരോപണം മൊഴിയായി സ്വീകരിച്ച് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ വി.പി ഡിജിപിക്ക് പരാതി നല്‍കയിരുന്നു. എന്നാൽ ആരോപണം ഉന്നയിച്ച നടി പരാതി നല്‍കുകയോ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയോ ചെയ്യാതെ കേസെടുക്കേണ്ട എന്നാണ് പൊലീസ് സ്വീകരിച്ച നിലപാട്.