
ലൈംഗികാതിക്രമ കേസിൽ ആരോപണവിധേയനായ എംഎൽഎ മുകേഷിൻ്റെ രാജിയിൽ തീരുമാനം എടുക്കേണ്ടത് അദ്ദേഹം തന്നെയാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. തെറ്റ് ചെയ്തോ ഇല്ലയോ എന്നത് മുകേഷിന് മാത്രം അറിയുന്ന കാര്യമാണെന്നും പി.കെ. ശ്രീമതി പറഞ്ഞു.
"രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷിൻ്റെ ഔചിത്യം. തെറ്റ് ചെയ്തോ ഇല്ലയോ എന്നത് മുകേഷിന് മാത്രം അറിയുന്ന കാര്യം. തീരുമാനം എടുക്കൽ അദ്ദേഹത്തിന് വിട്ടുകൊടുക്കുന്നു".- പി.കെ. ശ്രീമതി പറഞ്ഞു.
READ MORE: ലൈംഗിക പീഡനകേസ്; മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
അതേസമയം, പീഡനക്കേസില്‍ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ ജാമ്യത്തിൽ വിട്ടിരുന്നു. ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ചെന്ന കേസിൽ എസ്ഐടിക്കു മുന്നിൽ ഹാജരായ മുകേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. സിനിമയിൽ അവസരവും താരസംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം മുകേഷിനെ ചോദ്യം ചെയ്തത്.
മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സെഷന്‍സ് കോടതി മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് തുടർനടപടികളുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വിളിച്ചുവരുത്തിയത്.