
ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നൈജീരിയയിലെത്തി. മോദിക്ക് വൻ സ്വീകരണമാണ് നൈജീരിയൻ പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിൻ്റെ നേതൃത്വത്തിൽ ഒരുക്കിയത്. പതിനേഴ് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ എത്തുന്നത്. നൈജീരിയൻ തലസ്ഥാനമായ അബുജയിലെത്തിയ പ്രധാനമന്ത്രി മോദിക്ക് നൈജീരിയയുടെ ഫെഡറൽ ക്യാപിറ്റൽ ടെറിട്ടറി മന്ത്രി നൈസോം ഈസിൽ ആചാരപരമായ സ്വീകരണം നൽകി.
രണ്ട് ദിവസം നൈജീരിയയിൽ തങ്ങുന്ന പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം അവലോകനം ചെയ്യാനും, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ഉന്നത നേതൃത്വവുമായി ചർച്ച നടത്തും. നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. 2007 മുതൽ ഇന്ത്യയും നൈജീരിയയും സാമ്പത്തിക, ഊർജ്ജ, പ്രതിരോധ സഹകരണത്തോടെയുള്ള തന്ത്രപ്രധാന പങ്കാളികളാണ്. ഇരു രാജ്യങ്ങളും ശക്തമായ വികസന സഹകരണ പങ്കാളിത്തവും പങ്കിടുന്നുണ്ട്.
തുടർന്ന് ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളും സന്ദർശിക്കും. ബ്രസീലിൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഈ മാസം 18നാണ് മോദി ബ്രസീലിയൻ നഗരമായ റിയോ ഡി ജനീറോയിലേക്ക് പോകുക. തുടർന്ന്, ഗയാനയിൽ കാരികോം-ഇന്ത്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ആറ് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി യാത്ര തിരിക്കുന്നത്.