
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യെച്ചൂരിയെന്ന പാർലമെന്‍റേറിയനെയും ഇടത് നേതാവിനെയും അനുസ്മരിച്ച് നരേന്ദ്രമോദി എക്‌സില്‍ കുറിപ്പെഴുതി.
"സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ ഞാന്‍ ദുഃഖിതനാണ്. ഇടതിനെ നയിച്ചിരുന്ന വെളിച്ചമായിരുന്നു അദ്ദേഹം. രാഷ്ട്രീയ സ്പെക്ട്രത്തില്‍ ഉടനീളം ബന്ധപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒരു പാർലമെന്‍റേറിയനെന്ന നിലയിലും അദ്ദേഹം ഫലപ്രദമായ രീതിയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. ഈ സങ്കടകരമായ നിമിഷത്തില്‍ എന്‍റെ ചിന്തകള്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിനും അഭ്യുദയകാംഷികള്‍ക്കും ഒപ്പമാണ്. ഓം ശാന്തി, നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു യെച്ചൂരി. 2015 മുതല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്നു. സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സച്ചിന്‍ പൈലറ്റ്, ചന്ദ്രബാബു നായിഡു, പിണറായി വിജയന്‍, എം.കെ. സ്റ്റാലിന്‍ എന്നിവർ യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചിച്ചു.