
പാലക്കാട്ടെ കതിരിട്ട നെൽപ്പാടങ്ങളിൽ ഓലകരിച്ചിലും പോളരോഗവും വ്യാപകമായതോടെ കർഷകർ ആശങ്കയിൽ. വടക്കഞ്ചേരി കണ്ണമ്പ്ര മേഖലയിലെ പാടങ്ങളിലാണ് രോഗം കണ്ടെത്തിയത്. കതിരിടുന്ന സമയത്തുണ്ടായ രോഗം ഉത്പ്പാദനം കുറയ്ക്കുമോയെന്നാണ് കർഷകരുടെ ആശങ്ക.
കഴിഞ്ഞ ദിവസം മുതലാണ് വടക്കഞ്ചേരി പ്രദേശത്തെ കൃഷിയിടങ്ങളിൽ ഓലകരിച്ചിലും പോളരോഗവും വ്യാപകമായത്. പെട്ടന്നുള്ള മഴയും തുടർന്നുള്ള ചൂട് കാലാവസ്ഥയുമാണ് രോഗത്തിന് കാരണം. വടക്കഞ്ചേരി മേഖലയിൽ വളയിൽ, ഭഗവതിപ്പാടം, ചല്ലിപ്പറമ്പ്, തോട്ടുപാലം, പുളിങ്കൂട്ടം എന്നിവിടങ്ങളിലാണ് ഓലകരിച്ചിൽ കണ്ടെത്തിയത്. രോഗം വ്യാപകമായ സാഹചര്യത്തിൽ കാർഷിക സർവകലാശാല ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തണമെന്ന് കൃഷി വകുപ്പ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിനായി വെള്ളച്ചാലിലും പാടത്തിനു ചുറ്റിലുമായി ബ്ലീച്ചിങ് പൗഡർ കിഴികളിലാക്കി ഇടണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. രോഗം രൂക്ഷമായി ബാധിച്ച പാടങ്ങളിലെ കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണമെന്നും പാടം പരിശോധിച്ച ശേഷം രോഗത്തിൻ്റെ തീവ്രതയനുസരിച്ച് നടപടി എടുക്കാമെന്നും ആലത്തൂർ കൃഷി ഓഫീസർ വി.കെ.ആരതി കൃഷ്ണ അറിയിച്ചു.