ബെംഗളൂരുവിലെ വനിതാ ഹോസ്റ്റലിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

അഭിഷേകും കാമുകിയും തമ്മിലുള്ള പ്രശ്നത്തിൽ കൃതി ഇടപെട്ടതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്
കൊല്ലപ്പെട്ട കൃതി
കൊല്ലപ്പെട്ട കൃതി
Published on
Updated on

ബെംഗളൂരുവിൽ വനിതാ ഹോസ്റ്റലിൽ കയറി പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ബെംഗളൂരു കോറമംഗലയിലുള്ള വിആർ ലേ ഔട്ടിലെ വനിതാ പിജിയിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശിനിയായ കൃതി കുമാരിയെയാണ് ജൂലൈ 23ന് അഭിഷേക് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു കൃതി കുമാരി. കൃതിയുടെ സുഹൃത്തും റൂംമേറ്റുമായ പെൺകുട്ടിയുടെ കാമുകനാണ് അഭിഷേക്. അഭിഷേകും കാമുകിയും തമ്മിലുള്ള പ്രശ്നത്തിൽ കൃതി ഇടപെട്ടതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പാണ് കൃതി, അഭിഷേകിൻ്റെ കാമുകിയോടൊപ്പം താമസിക്കാൻ ഈ പിജിയിലെത്തിയത്.

കൊലപാതകത്തിന് ശേഷം അഭിഷേക് ഒളിവിൽ പോയിരുന്നു. ഇയാളെ കണ്ടെത്താനായി ഒന്നിലധികം സംഘത്തെ രൂപീകരിച്ചായിരുന്നു പൊലീസിന്റെ നീക്കം. പ്രതി സ്വന്തം നാടായ മധ്യപ്രദേശിലെ ഭോപ്പാലിൽ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് വിമാനമാർഗം സംസ്ഥാനത്തെത്തിയ പൊലീസ് ലോക്കൽ പൊലീസിൻ്റെ സഹായത്തോടെയാണ് അഭിഷേകിനെ പിടികൂടിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com