ശിവജി പ്രതിമ തകർന്ന സംഭവം; പ്രതിമയുടെ നിർമാണത്തിന് നേതൃത്വം നൽകിയ കൺസൾട്ടൻ്റിനെ അറസ്റ്റ് ചെയ്ത് പൊലീസ്

പ്രതിമയുടെ തകർച്ചക്ക് പിന്നാലെ അന്വേഷണം വെണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് അറസ്റ്റ്
ശിവജി പ്രതിമ തകർന്ന സംഭവം; പ്രതിമയുടെ നിർമാണത്തിന് നേതൃത്വം നൽകിയ കൺസൾട്ടൻ്റിനെ അറസ്റ്റ് ചെയ്ത് പൊലീസ്
Published on


മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ അടുത്തിടെ തകർന്നു വീണ ഛത്രപതി ശിവജി പ്രതിമയുടെ നിർമാണത്തിന് നേതൃത്വം നൽകിയ കൺസൾട്ടൻ്റ് അറസ്റ്റിൽ. സിന്ധുദുർഗിലെ മാൽവാനിലെ രാജ്‌കോട്ട് കോട്ടയിലെ തകർന്ന പ്രതിമയുടെ സ്ട്രക്ചറൽ കൺസൾട്ടൻ്റ് ചേതൻ പാട്ടീലിനെയാണ് കോലാപൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിമയുടെ തകർച്ചക്ക് പിന്നാലെ അന്വേഷണം വെണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. പ്രതിമയുടെ ശിൽപി ജയദീപ് ആപ്തെ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

പ്രതിഷേധങ്ങൾക്കൊപ്പം ജനരോഷവും കടുത്തതോടെ ശിൽപി ജയദീപ് ആപ്തെക്കൊപ്പം കൺസൾട്ടൻ്റായ ചേതൻ പാട്ടീലും ഒളിവിലായിരുന്നു. കോലാപൂർ പൊലീസിൻ്റെയും സിന്ധുദുർഗ് പൊലീസിൻ്റെയും താനെ പൊലീസിൻ്റെയും കീഴിൽ ആറ് അന്വേഷണ സംഘങ്ങളെങ്കിലും ഇരുവർക്കും വേണ്ടി നിരന്തരം തെരച്ചിൽ നടത്തിയിരുന്നെങ്കിലും ചേതൻ പട്ടീലിനെ മാത്രമാണ് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.

കഴിഞ്ഞ വർഷം ഡിസംബർ നാലിന് നാവികസേനാ ദിനത്തോടനുബന്ധിച്ചാണ് മോദി പ്രതിമ അനാച്ഛാദനം ചെയ്തത്. ഒരു വർഷം തികയും മുൻപേ പ്രതിമ തകർന്നതോടെ എൻഡിഎ സർക്കാരിനും മോദിക്കുമെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ഛത്രപതി ശിവജി നിർമിച്ച കോട്ട ഇപ്പോഴും തകരാതെ നിൽക്കുമ്പോഴാണ് മാസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി മോദി, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ചേർന്ന് അനാച്ഛാദനം ചെയ്ത പ്രതിമ തകർന്നതെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ പരിഹാസം. പ്രതിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്നും പ്രതിപക്ഷം ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com