
വയനാട് തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ വെട്ടിക്കൊന്ന പ്രതിക്കായി തെരച്ചിൽ ഊർജിതം. പ്രതി ദിലീഷ് കൊലയ്ക്ക് ശേഷം രക്ഷപ്പെട്ടിരുന്നു, വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. പ്രവീണയുടെ ഒരു മകൾക്കായും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മറ്റൊരു മകളുടെ ചെവിക്ക് പരിക്കേറ്റിരുന്നു.
കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അപ്പപ്പാറയിൽ ഇന്നലെ രാത്രിയാണ് സംഭവം. ഭർത്താവ് സുധീഷുമായി അകന്നു കഴിയുകയായിരുന്ന പ്രവീണ, മക്കളായ അനർഘ(14), അബിന (ഒമ്പത്) എന്നിവർക്കൊപ്പം വാകേരിയിൽ താമസിച്ചു വരികയായിരുന്നു. പ്രവീണയ്‌ക്കൊപ്പം മകൾ അനർഘയെയും പ്രതി ആക്രമിച്ചിട്ടുണ്ട്. അനർഘയുടെ കഴുത്തിലും ചെവിയിലുമാണ് ഇയാൾ വെട്ടിപരിക്കേൽപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ അനർഘയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു മകൾ അബിനയേയും ദിലീഷിനേയും ഇതുവരെ കണ്ടെത്താനായിട്ടില്ല.ആക്രമണത്തിന് ശേഷം ദിലീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.