
അഞ്ചാഴ്ച നീണ്ട ആശുപത്രി വാസം അവസാനിപ്പിച്ച് ഫ്രാന്‍സിസ് മാർപാപ്പ ഇന്ന് വത്തിക്കാനിലേക്ക് തിരിക്കും. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആകുന്നകിന് മുന്നോടിയായി മാർപാപ്പ റോമിലെ ആശുപത്രിയുടെ ജനാലയ്ക്കരികിൽ പ്രത്യക്ഷപ്പെട്ട് വിശ്വാസികളെ അഭിവാദ്യം ചെയ്തു. പ്രാർഥനകളോടെ കാത്തിരുന്ന വിശ്വാസിസമൂഹത്തെ ആശീർവദിച്ച് കൊണ്ടായിരിക്കും മാർപാപ്പ മടങ്ങുകയെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
ഫെബ്രുവരി 14നാണ് ശ്വാസകോശ സംബന്ധിയായ അസ്വസ്ഥതകളെ തുടർന്ന് 88കാരനായ ഫ്രാന്‍സിസ് മാർപാപ്പയെ റോമിലെ അഗസ്റ്റിനോ ഗമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ സ്ഥിരീകരിച്ചതോടെ ആദ്യ ആഴ്ചകളില്‍ മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായിരുന്നു.
പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും യുവാവായിരിക്കെ പ്ലൂറസി ബാധിച്ച് ശ്വാസകോശത്തിന്‍റെ ഒരു ഭാഗം നീക്കം ചെയ്തതും അണുബാധ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയിരുന്നു. ഇതോടെ രാജി പരിഗണനയിലാണെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാല്‍ രാജി അഭ്യൂഹങ്ങള്‍ തള്ളിയ വത്തിക്കാന്‍ മാർപാപ്പയുടെ തിരിച്ചുവരവിനാണ് കാത്തിരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു.
ഇതിനിടെ 5 ഞായറാഴ്ച കുർബാനകളാണ് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ കടന്നുപോയത്. 2013ല്‍ മാർപാപ്പയായി ചുമതലയേറ്റതിനു ശേഷം വത്തിക്കാനില്‍ നിന്ന് ഇത്രയുമധികം കാലം മാർപാപ്പ വിട്ടുനില്‍ക്കുന്നത് ഇതാദ്യമായാണ്. കത്തോലിക്കാ വിശ്വാസികള്‍ വിശുദ്ധവർഷമായി കാണുന്ന ജൂബിലി വർഷത്തെ ആഘോഷങ്ങളിലോ, ഈസ്റ്റർ നോമ്പിന്‍റെ വരവേല്‍പ്പിലോ മാർപാപ്പ വത്തിക്കാനിൽ ഉണ്ടായിരുന്നില്ല. ഒടുവില്‍ കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളിലും വന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പോപ്പിന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നെന്ന ആശ്വാസം പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാർപാപ്പ ആശുപത്രിവിട്ടത്.