കരുണയുടെ കാവൽക്കാരന് അന്ത്യാഞ്ജലിയുമായി ജനലക്ഷം; രാഷ്ട്രപതി ദ്രൗപതി മുർമ്മു വത്തിക്കാനിലേക്ക്

കരുണയുടെ കാവൽക്കാരന് അന്ത്യാഞ്ജലിയുമായി ജനലക്ഷം; രാഷ്ട്രപതി ദ്രൗപതി മുർമ്മു വത്തിക്കാനിലേക്ക്

ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിങ്കളാഴ്ചയാണ് വിടവാങ്ങിയത്.വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം.
Published on

ഫ്രാൻസിസ് മാർപാപ്പയെ അവസാന നോക്ക് കാണാൻ വത്തിക്കാനിലേക്ക് വിശ്വാസി പ്രവാഹം. കരുണയുടെ കാവൽക്കാരന് അന്തിമോപചാരം അർപ്പിക്കാൻ ഇതുവരെയെത്തിയത് ഒരുലക്ഷത്തോളം വിശ്വാസികള്‍. സംസ്കാരം നാളെ ഇന്ത്യൻ സമയം ഒന്നരയ്ക്ക് സെൻ്റ് മേരി മേജർ ബസലിക്കയിൽ.ഇന്ത്യയെ പ്രതിനിധികരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമ്മു വത്തിക്കാനിലേക്ക്.


മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് ലക്ഷക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്ക് ഒഴുകിയെത്തുന്നത്. റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംസ്കാര ശ്രുശ്രൂഷകൾ നടക്കുക. ലോകനേതാക്കള്‍ സാക്ഷ്യം വഹിക്കും. പിന്നീട് 9 ദിവസം ദുഃഖാചരണം. പിന്‍ഗാമിയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിനു മേയ് 5നു മുന്‍പു തുടക്കമാകും. 135 കര്‍ദിനാള്‍മാര്‍ക്കാണു വോട്ടവകാശം.



ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം വത്തിക്കാനിലെ സെൻ്റ് പിറ്റേഴ്സ് ബസിലിക്കയിലെത്തിച്ചത്. കാസാ സാന്താ മാര്‍ത്തയില്‍ നിന്ന് പന്ത്രണ്ടരയ്ക്ക് വിലാപയാത്രയായാണ് മൃതദേഹം എത്തിച്ചത്. സിങ്ക് പൂശിയ, മരത്തില്‍ തീര്‍ത്ത കഫീനിലാണ് പാപ്പയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്. ചുവന്ന മേലങ്കിയും മാര്‍പാപ്പയുടെ മൈറ്റര്‍ കിരീടവും ധരിപ്പിച്ചിട്ടുണ്ട്.

Also Read;"നിർത്തൂ വ്‌ളാഡിമിർ"; യുക്രെയ്ൻ ആക്രമണത്തിൽ റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്


ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിങ്കളാഴ്ചയാണ് വിടവാങ്ങിയത്.വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വര്‍ഷം ആഗോള സഭയെ നയിച്ച ഇടയനെ നഷ്ടമായതിൻ്റെ വിഷമത്തിലാണ് വിശ്വാസികൾ. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസ് ആശുപത്രി വാസം കഴിഞ്ഞ് ഔദ്യോഗിക ചുമതലകൾ നിർവഹിച്ച് വരികയായിരുന്നു.




ജനകീയനായ മാർപാപ്പയായിരുന്നു പോപ്പ് ഫ്രാൻസിസ്. ന്യൂമോണിയ ബാധയെ തുടർന്ന് ഫെബ്രുവരി 14 മുതല്‍ അഞ്ചാഴ്ചയോളം ആശുപത്രിയിലായിരുന്നു. പിന്നീട് 38 ദിവസത്തിന് ശേഷമാണ് ആരോഗ്യസ്ഥിതി വീണ്ടെടുത്ത് മാർപാപ്പ സ്വവസതിയിലേക്ക് തിരിച്ചെത്തിയത്. മാർച്ച് 23ന് ആശുപത്രി വിട്ട ശേഷം അവസാനമായി ഇന്നലെ ഈസ്റ്റർ ദിനത്തിലാണ് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്.

News Malayalam 24x7
newsmalayalam.com