
ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ കനത്ത മഴയിൽ റോഡിൽ ഗർത്തം രൂപപ്പെട്ടു. ഇതോടെ പലയിടത്തും വ്യാപക നാശനഷ്ടം ഉണ്ടായി. പാതിക് ആശ്രമത്തിന് സമീപത്തെ അടിപ്പാതയിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ജില്ലയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. സൗരാഷ്ട്രയിലും കച്ചിലും ഇന്ന് അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴയിൽ ഗുജറാത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഹമ്മദാബാദ് സ്മാർട്ട് സിറ്റി ഷേലയിൽ റോഡിൻ്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നാണ് വലിയ ഗർത്തം രൂപപ്പെട്ടത്. ഇതിനിടെ പാതിക് ആശ്രമത്തിന് സമീപമുള്ള അടിപ്പാതയിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. വാട്ടർ ബൗസർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അഹമ്മദാബാദ് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെകെ നഗറിൽ മരങ്ങൾ കടപുഴകി വീണ് രണ്ട് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.