
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി തടസം നേരിട്ട സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഡി.എസ്. ശ്യാം കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ മനപൂർവമായ വീഴ്ച ഉണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതേ കാരണം ചൂണ്ടിക്കാട്ടി നേരത്തെ ഓവർസിയറെയും അസിസ്റ്റന്റ് എൻജിനീയറെയും സസ്പെൻഡ് ചെയ്തിരുന്നു.
നേരത്തെ, ന്യൂസ് മലയാളം വാർത്തയെത്തുടർന്ന് എസ്എടി ആശുപത്രിയിൽ വൈദ്യുതി തടസം പരിഹരിക്കപ്പെട്ടിരുന്നു. ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതോടെ രോഗികളും കൂട്ടിരിപ്പുകാരും വല്ലാതെ വലഞ്ഞിരുന്നു. മൂന്ന് മണിക്കൂറോളം ആശുപത്രിയിൽ വൈദ്യുതി ബന്ധം നിലച്ചിരുന്നു. കുട്ടികളും മുതിർന്നവരുമടക്കമുള്ള രോഗികൾക്ക് ബുദ്ധിമുട്ട് നേരിട്ടതോടെ പ്രതിഷേധിച്ച് കൂട്ടിരിപ്പുകാർ രംഗത്തെത്തിയിരുന്നു. പരാതി അറിയിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥരും മോശമായി പെരുമാറിയെന്നും അവർ ആരോപിച്ചിരുന്നു. വൈദ്യുതി ഇല്ലാത്ത സമയത്ത് ആശുപത്രിയിൽ പ്രസവം നടന്നെന്നും ടോർച്ച് ഉപയോഗിച്ചാണ് പരിശോധനകൾ നടന്നതെന്നും രോഗികൾ ആരോപിച്ചിരുന്നു.