
ജോലിക്കിടയിലെ ഇടവേളകളിൽ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ റഷ്യക്കാരെ ഉപദേശിച്ച് പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിന്‍. രാജ്യത്ത് ജനന നിരക്കിലുണ്ടായ ഇടിവ് പരിഹരിക്കാനാണ് അസാധാരണമായ നിർദേശം എന്നാണ് റഷ്യൻ മാധ്യമമായ മെട്രോ യുകെ റിപ്പോർട്ട് ചെയ്യുന്നത്. ജനന നിരക്ക് 2.1 ലേക്ക് ഉയർത്തുകയാണ് "സെക്സ് അറ്റ് വർക്ക്" പദ്ധതിയിലൂടെ പുടിൻ ലക്ഷ്യമിടുന്നത്.
നിലവിൽ ഒരു സ്ത്രീക്ക് ഉണ്ടാകുന്ന കുട്ടികളുടെ ശരാശരി 1.5 ആണ്. ഇത് 2.1 ലേക്ക് ഉയര്‍ത്താനാണ് പ്രസിഡൻ്റിൻ്റെ നിർദേശം. ജനസംഖ്യ നിരക്ക് ഉയര്‍ത്തുക ദേശീയ പ്രാധാന്യമുള്ള വിഷയമാണെന്ന് പുടിൻ പറഞ്ഞു. നാളെ നമ്മളിൽ എത്ര പേരുണ്ടായിരിക്കും എന്നതിനെ ആശ്രയിച്ചാണ് റഷ്യയുടെ വിധി.
അതുകൊണ്ട് ജോലിക്കിടയില്‍ കാപ്പിയ്ക്കും ഉച്ചഭക്ഷണത്തിനുമായി ലഭിക്കുന്ന ഇടവേളകളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക, പുടിൻ ആവശ്യപ്പെട്ടു. റഷ്യൻ ആരോഗ്യമന്ത്രിയും പുടിൻ്റെ ആശയത്തെ പിന്തുണച്ചു. കുട്ടികളെ ജനിപ്പിക്കുന്നതിന് ജോലിത്തിരക്ക് തടസ്സമാണെങ്കിൽ ജോലിയുടെ ഇടവേളകളിൽ അതിന് സമയം കണ്ടെത്താമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്.
യുക്രെയ്ൻ മേഖലയിലെ യുദ്ധത്തിൻ്റെ ഫലമായി പത്ത് ലക്ഷം യുവാക്കൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നു. പട്ടാളത്തിലടക്കം യുദ്ധം ചെയ്യാന്‍ ആളെ കിട്ടാത്ത പ്രശ്നവും റഷ്യ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജനന നിരക്ക് വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് പ്രത്യുൽപ്പാദന ശേഷി വിലയിരുത്താൻ സൗജന്യ ഫെർട്ടിലിറ്റി പരിശോധനകൾ, ആദ്യത്തെ കുട്ടിയ്ക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ, വിവാഹമോചനങ്ങളുടെ ഫീസ് വർദ്ധനവ് തുടങ്ങി വിവിധ പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.