
വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിൽ പത്രിക സമർപ്പിക്കും. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഒപ്പമെത്തുമെന്നും സൂചനയുണ്ട്. തുടർന്ന് നവംബർ 11 വരെ മണ്ഡലത്തിൽ നടക്കുന്ന റോഡ് ഷോയിലും മറ്റു പ്രചാരണ പ്രവർത്തനങ്ങളിലും പങ്കെടുക്കും.
ALSO READ: വയനാട് കോൺഗ്രസിന് കുടുംബസ്വത്ത് പോലെ; രാഹുൽ ഗാന്ധിയെക്കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല: എം.ടി. രമേശ്
നാമനിർദേശ പത്രിക നൽകിയ ശേഷം ഏഴു നിയമസഭാ മണ്ഡലങ്ങളും കേന്ദ്രീകരിച്ച് പ്രിയങ്ക പ്രചാരണം നടത്തും. മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രചരണ പ്രവർത്തനങ്ങൾക്കായി അവിടേക്കും പോകും. തെരഞ്ഞെടുപ്പിൻ്റെ അവസാന ദിവസങ്ങളിൽ പ്രിയങ്ക പൂർണമായും വയനാട് കേന്ദ്രീകരിക്കും. പ്രിയങ്കക്കായി ദേശീയ നേതാക്കളും സെലിബ്രിറ്റികളും മണ്ഡലത്തിൽ പ്രചാരണത്തിനെത്തും.
നവംബര്‍ 13നാണ് വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 20നാണ് പോളിങ്. നവംബർ 23ന് വോട്ടെണ്ണലും നടക്കും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്, റായ്ബറേലി എന്നീ മണ്ഡലങ്ങളിൽ രാഹുല്‍ ഗാന്ധി മത്സരിച്ച് വിജയിച്ചിരുന്നു. റായ്ബറേലി എംപിയായി ചുമതലയേറ്റ രാഹുൽ വയനാട് നിന്ന് ഒഴിഞ്ഞതോടെയാണ് സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ സ്ഥാനാർഥിയായി എത്തുന്നത്.
അതേസമയം, വയനാട് ഉപതെരഞ്ഞെടുപ്പ് പത്രിക സ്വീകരിക്കൽ തുടങ്ങി. സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. കെ. പത്മരാജൻ മണ്ഡലത്തിൽ ആദ്യ പത്രിക സമർപ്പിച്ചു. 25 വരെയാണ് നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുന്നത്.