പഞ്ചാബിലെ കർഷകസമരം: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് കർഷക നേതാവ്

പഞ്ചാബിലെ കർഷകസമരം: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് കർഷക നേതാവ്

കഴിഞ്ഞ വർഷം നവംബർ 26നാണ് ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരമാണ് ഇന്ന് അവസാനിപ്പിച്ചത്
Published on

പഞ്ചാബിലെ കർഷക സമരത്തിൻ്റെ ഭാഗമായി നടത്തിയ അനിശ്ചിതകാല നിരാഹാര സമരം കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ അവസാനിപ്പിച്ചു. കഴിഞ്ഞ വർഷം നവംബർ 26നാണ് ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരമാണ് ഇന്ന് അവസാനിപ്പിച്ചത്. ജഗ്ജിത് സിംഗ് ദല്ലേവാൾ സംയുക്ത കിസാൻ മോർച്ച (നോൺ-പൊളിറ്റിക്കൽ), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) എന്നിവ ഉൾപ്പെടുന്ന സംയുക്ത ഫോറത്തിൻ്റെ മുതിർന്ന നേതാവാണ്.

"മരണം വരെയുള്ള നിരാഹാരം അവസാനിപ്പിക്കാൻ കർഷകർ എന്നോട് ആവശ്യപ്പെട്ടു. പ്രക്ഷോഭം ശ്രദ്ധിച്ചതിന് ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വികാരങ്ങളെ ഞാൻ മാനിക്കുന്നു.നിങ്ങളുടെ ഉത്തരവ് ഞാൻ അംഗീകരിക്കുന്നു", ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് ദല്ലേവാൾ പറഞ്ഞു. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനും റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവും നിരാഹാരം പിൻവലിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹം തീരുമാനം പുറത്തുവിട്ടത്.

"നിങ്ങളുടെ ആരോഗ്യം കൂടുതൽ പ്രധാനമാണ്, നിങ്ങളുടെ ജീവൻ പഞ്ചാബിലെ ജനങ്ങൾക്ക് വിലപ്പെട്ടതാണ്,കാരണം കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പോരാട്ടത്തിന് നിങ്ങളുടെ നേതൃത്വം എപ്പോഴും ആവശ്യമാണ്." മന്ത്രി രവ്‌നീത് സിംഗ് ബിട്ടു പറഞ്ഞു. മെയ് 4 ന് നടക്കാനിരിക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനും കർഷക നേതാക്കളോട് അഭ്യർഥിച്ചു.

News Malayalam 24x7
newsmalayalam.com