
ഒരു മണിക്കൂർ നീണ്ട പത്രസമ്മേളനത്തിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എംഎൽഎ പി.വി. അൻവർ. പത്രസമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ ആവർത്തിച്ചുകൊണ്ട്, ഒരു ഗ്യാലറിയും കണ്ടല്ല പണിക്കിറങ്ങിയതെന്ന് കുറിച്ചായിരുന്നു അൻവറിൻ്റെ എഫ്‌ബി പോസ്റ്റ് എത്തിയത്. പത്രസമ്മേളനത്തിടെ പൊതുജനങ്ങൾക്കായാണ് വെളിപ്പെടുത്തലുകൾ നടത്തുന്നതെന്ന് അൻവർ അടിക്കടി പറഞ്ഞിരുന്നു.
ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്. ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും,പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ട്. തനിക്കത് മതിയെന്നും ഇവിടെ തന്നെ കാണുമെന്നും അൻവർ ആത്മവിശ്വാസത്തോടെ കുറിച്ചു. ഒപ്പം ആരും ഒരു ചുക്കും ചെയ്യില്ലെന്നും പി.വി. അൻവർ പറയുന്നു.
നേരത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് പിന്നാലെ തന്നെ പരിഹാസവുമായി പി.വി. അൻവറിൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റെത്തിയിരുന്നു. സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ് മന്ത്രിയുടെ അധിക ചുമതല കൂടി എഡിജിപി അജിത് കുമാറിന് കൊടുക്കണമെന്നായിരുന്നു അൻവറിൻ്റെ പരിഹാസം. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് അൻവർ ഇക്കാര്യം പറഞ്ഞത്. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിച്ചു നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെയായിരുന്നു എംഎൽഎയുടെ ആദ്യ പോസ്റ്റ്.
എഡിജിപി അജിത് കുമാറിന്റെ ഫ്ലാറ്റ് വിൽപന വിഷയം ഉന്നയിച്ചായിരുന്നു പോസ്റ്റ് എത്തിയത്. അജിത് കുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകിയ പരാതിയും അൻവർ പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. അജിത് കുമാറിനെ സാറെന്ന് വിളിച്ചായിരുന്നു അൻവറിൻ്റെ പരിഹാസം. 35 ലക്ഷം രൂപയുടെ ഫ്ലാറ്റ് വെറും 10 ദിവസത്തിനകം മറിച്ച് വിൽക്കുന്ന തരത്തിലുള്ള ഫിനാൻഷ്യൽ മാനേജ്മെൻ്റാണ് സംസ്ഥാനത്തിന് വേണ്ടത്. ഇത് നടപ്പിലാക്കാൻ സാധിച്ചാൽ ഒരു വർഷം കൊണ്ട് സംസ്ഥാനം ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ നിലയിലേക്കെത്തുമെന്നും അൻവർ പരിഹസിച്ചു.