
നിലമ്പൂർ നോർത്ത് DFO ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പി.വി. അൻവർ എംഎൽഎയ്ക്കെതിരായ കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. പി.വി. അൻവറിന്റെ പ്രേരണയിലാണ് ആക്രമണം നടന്നത്. 40 പേർ സംഘം ചേർന്നു, അതിൽ കണ്ടാലറിയാവുന്ന പത്ത് പേർ ആക്രമണം നടത്തി. പൊലീസിനെ തള്ളിമാറ്റി നിലത്തിട്ട് ചവിട്ടി. അൻവറിന്റെ സാന്നിധ്യത്തിലും പ്രേരണയിലുമാണ് ആക്രമണം നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കേസിൽ റിമാൻഡിലായ പിവി അൻവർ എംഎൽഎ ഇന്ന് നിലമ്പൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകും. നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അൻവർ ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. നിലമ്പൂർ നോർത്ത് DFO ഓഫീസ് അടിച്ചു തകർത്തതിനും പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനുമടക്കം ജാമ്യമില്ലാ വകപ്പുകൾ ചുമത്തിയാണ് പി.വി. അൻവർ ഉൾപ്പെടെ പതിനൊന്ന് ഡിഎംകെ പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അൻവറിനൊപ്പം നാല് ഡിഎംകെ പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്. കേസിൽ അൻവറാണ് ഒന്നാം പ്രതി.
കരുളായി ഫോറസ്റ്റ് റേഞ്ചിലെ മാഞ്ചീരി വനത്തിൽ ആനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിൻ്റെ ഡിഎംകെ പാർട്ടി ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് അക്രമസംഭവങ്ങളുണ്ടായത്.
അൻവറിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് DMK യുടെ നേതൃത്വത്തിലും, DFO ഓഫീസ് ഓഫീസ് അടിച്ചു തകർത്ത DMK നിലപടിൽ പ്രതിഷേധിച്ച് NGO യൂണിയനും ഇന്ന് നിലമ്പൂരിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.