
കടുത്ത തൊണ്ടവേദനയെ തുടർന്ന് സംസാരിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ നാളെയും മറ്റന്നാളും നടത്താൻ തീരുമാനിച്ച രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ മാറ്റിവെച്ചെന്ന് പി.വി. അന്‍വര്‍ എംഎല്‍എ.
ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ അരീക്കോടും മഞ്ചേരിയിലും നടത്താനിരുന്ന പരിപാടി മാറ്റിവെക്കുകയാണെന്ന് അന്‍വര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. പുതിയ തീയതി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വെച്ച് നടന്ന യോഗത്തില്‍ അന്‍വര്‍ ഇന്ന് പങ്കെടുത്തിരുന്നു. മാമി തിരോധാന കേസിന്‍റെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് അന്‍വര്‍ ആരോപിച്ചു. നിലവിലെ അന്വേഷണം കൊണ്ട് കാര്യമില്ലെന്നും കേസില്‍ ഇനി ഒന്നും തെളിയിക്കപ്പെടില്ലെന്നും അന്‍വര്‍ ആരോപിച്ചു. എഡിജിപിക്ക് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
സ്വർണ കടത്തിന്റെ പേര് പറഞ്ഞു മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപരവത്കരിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞു.മാമി കേസടക്കം തെളിയുന്നത് വരെ താൻ പോരാട്ടം തുടരുമെന്നും അന്‍വര്‍ പറഞ്ഞു.