
ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ യൂട്യൂബ് വഴി ചോര്‍ന്ന സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഷുഹൈബിനോട് ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. ഷുഹൈബ് ഹാജരാവാതെ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്തു ലുക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിനായി അന്വേഷണ സംഘം ബ്യൂറോ ഓഫ് ഇമിഗ്രേഷന് അപേക്ഷ നല്‍കിയിട്ടുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഷുഹൈബിൻ്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. ചോദ്യപേപ്പർ ചോർന്നതിന് പിന്നിൽ സാമ്പത്തിക ഇടപാട് ഉണ്ടോ എന്നറിയാനാണ് പരിശോധന. മൊബൈൽ ഫോൺ ഡേറ്റ ഫോർമാറ്റ് ചെയ്‌ത നിലയിലാണ്. ഷുഹൈബിൻ്റെ മൊബൈൽ ഫോണും ലാപ്ടോപ്പും ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
സംഭവത്തില്‍ ക്രൈം ബ്രാഞ്ച് നേരത്തെ കേസെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ എംഎസ് സൊല്യൂഷൻസ് ചോദ്യപേപ്പർ ചോർത്തി എന്ന് കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രേഖപ്പെടുത്തിയത്. തട്ടിപ്പുൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തി ആണ് എഫ്ഐആർ രേഖപ്പെടുത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ എംഎസ് സൊല്യൂഷൻസ് ചോദ്യപേപ്പർ ചോർത്തി എന്ന് കണ്ടെത്തിരുന്നു. ക്രിസ്തുമസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. എന്നാല്‍ ഈ ചോദ്യപേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ ഇനിയും വ്യക്തതയില്ല. മാത്രമല്ല, പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ ഇതുവരെ കണ്ടിട്ടുമുണ്ട്.
അതേസമയം ഓൺലൈൻ ക്ലാസിനിടെ അശ്ലീല പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ എംഎസ് സൊല്യൂഷൻസിനെതിരെ എഐവൈഎഫ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെറ്റയിൽ നിന്നും കൊടുവള്ളി പൊലീസ് വിവരങ്ങൾ തേടി. വീഡിയോകളിൽ പലതും നീക്കം ചെയ്തതായും കണ്ടെത്തിയിരുന്നു. വീഡിയോകളുടെ ഉള്ളടക്കം വിദ്യാർഥികളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നാണ് എംഎസ് സൊല്യൂഷൻസിനെതിരെ നൽകിയ പരാതി.