
കോഴിക്കോട് എരഞ്ഞിപ്പാലം ഹോളി ക്രോസ് കോളേജിൽ ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്. സംഭവത്തിൽ രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന ആറ് പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. കോളേജിലെ ഒന്നാംവർഷ ബിബിഎ വിദ്യാർഥിയായ ഒളവണ്ണ സ്വദേശി വിഷ്ണുവിന്റെ പരാതിയിലാണ് കേസ്.
കൂളിംഗ് ഗ്ലാസ് വെച്ചതിന്റെ പേരിൽ റാഗ് ചെയ്യുകയും അതിക്രൂരമായി മർദിക്കുകയും ചെയ്തെന്നാണ് പരാതി. മർദനത്തിൽ വിഷ്ണുവിന്റെ തലയ്ക്ക് പിന്നിലും വലത് കാൽ തുടയിലും പരിക്കുണ്ട്. കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തെന്നും കോളജിന്റെ ഭാഗത്ത് നിന്ന് എല്ലാ നടപടികളും സ്വീകരിച്ചെന്നും പ്രിൻസിപ്പൽ സിസ്റ്റർ ഷൈനി ജോർജ് പറഞ്ഞു.
കോളേജിലെ ആദ്യ റാഗിങ് സംഭവമാണിതെന്ന് പ്രിൻസിപ്പൽ പറയുന്നു. കോളേജിൽ എല്ലാം അച്ചടക്കസമിതികളും ആൻ്റി റാഗിംഗ് സെല്ലുകളും പ്രവർത്തിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ആൻ്റ് റാഗിംഗ് സെല്ലിൻ്റെ റിപ്പോർട്ട് നൽകിയെന്നും പ്രിൻസിപ്പൽ ഷൈനി ജോർജ് വ്യക്തമാക്കി.
അതേസമയം കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിംഗ് കോളജിലെ റാഗിങ് കേസിലെ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. പ്രതികളെ 5 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഒപ്പം തിരുവനന്തപുരം കാര്യവട്ടം ഗവൺമെൻ്റ് കോളേജിലെ റാഗിങ്ങിൽ പൊലീസ് പുതിയ എഫ്ആഐർ രജിസ്റ്റർ ചെയ്തു. മർദനമേറ്റ ബിൻസ് ജോൺസൻ്റെ പരാതിയിലാണ് കേസ്. മൂന്നാം വർഷ വിദ്യാർഥികളായ ഏഴ് പേരാണ് കേസിലെ പ്രതികൾ. ഏഴുപേരെയും നേരത്തെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സുഹൃത്തിനെ മർദിച്ചതിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് എസ്എഫ്ഐക്കാർ ബിൻസനെ മർദിച്ചതെന്ന് റാഗിങ്ങിന് ഇരയായ വിദ്യാർഥി പറഞ്ഞു. പ്രിൻസിപ്പൽ നൽകിയ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.