
കേരളത്തിൻ്റെ 23ാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിഥിൻ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്‌ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, ജനപ്രതിനിധികൾ, ഹൈക്കോടതി ജഡ്ജിമാർ അടക്കമുള്ളവർ പങ്കെടുത്തു.
ആർഎസ്‌എസ് ചുമതലകൾ ദീർഘകാലം വഹിച്ച ശേഷം 1989ലാണ് രാജേന്ദ്ര അർലേകർ ബിജെപിയിൽ അംഗമായത്. ഗോവയിൽ സ്‌പീക്കർ, മന്ത്രി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുമായി ഗോവ രാജ്‌ഭവനിൽ വച്ച് രാജേന്ദ്ര അർലേകർ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബിജെപി കേന്ദ്ര നേതൃത്വവുമായി വളരെ അടുത്ത ആത്മബന്ധം സൂക്ഷിക്കുന്ന വ്യക്തിയുമാണ് അർലേക്കർ.
അതേസമയം, 15ാം കേരള നിയമസഭയുടെ 13ാം സമ്മേളനം ജനുവരി 17 മുതൽ വിളിച്ചു ചേർക്കുവാൻ ഗവർണറോട് ശുപാർശ ചെയ്യാനാണ് മന്ത്രിസഭാ യോഗ തീരുമാനം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ തീരുമാനിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, റവന്യൂ മന്ത്രി കെ. രാജൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ. നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നതിനായി വിവരങ്ങൾ വകുപ്പുകളിൽ നിന്നും ശേഖരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.