
കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. അപ്പോളോ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയില്‍ അടിവയറിന് താഴെ സ്റ്റെൻഡ് സ്ഥാപിച്ചു. മൂന്ന് വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സുഖം പ്രാപിക്കുന്നതുവരെ അടുത്ത മൂന്നുദിവസം അദ്ദേഹം ആശുപത്രിയില്‍ തുടര്‍ന്നേക്കും.
ALSO READ : നടൻ രജനികാന്തിന് ദേഹാസ്വാസ്ഥ്യം; ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് രജനികാന്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയെത്തുടര്‍ന്നായിരുന്നു ചികിത്സ തേടിയത്. ഇന്‍ര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സായ് സതീഷിന് കീഴിലാണ് ചികിത്സ.
എല്ലാം നന്നായി പോകുന്നു എന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഭാര്യ ലത രജനികാന്തിന്റെ പ്രതികരണം. രജനികാന്തിന്റെ ആരോഗ്യനിലയില്‍ ആശങ്ക രേഖപ്പെടുത്തി ആരാധകരടക്കം സാമൂഹികമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. രജനികാന്തിന്റെ അസുഖം എത്രയും പെട്ടെന്ന് ഭേദമാവട്ടെയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.