സാമുദായിക സംഘടനകളുമായുള്ള ബന്ധം വിപുലമാക്കാൻ രാജീവ് ചന്ദ്രശേഖർ; ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

വഖഫ് ബില്ല് പാസായാൽ മുനമ്പത്തെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു
സാമുദായിക സംഘടനകളുമായുള്ള ബന്ധം വിപുലമാക്കാൻ രാജീവ് ചന്ദ്രശേഖർ; ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി
Published on


ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സാമുദായിക സംഘടനകളുമായുള്ള ബന്ധം വിപുലമാക്കാൻ രാജീവ് ചന്ദ്രശേഖർ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. സുകുമാരൻ നായരുടെ അനുഗ്രഹവും പിന്തുണയും തേടാനാണ് എത്തിയതെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം രാജീവ് ചന്ദ്രശേഖർ പ്രതികരണം.

അന്താരാഷ്ട്ര ഹിന്ദു പരിഷത് നേതാവ് പ്രതീഷ് വിശ്വനാഥും എൻഎസ്എസ് ആസ്ഥാനത്തെത്തിയിരുന്നു. രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് പ്രതീഷ് വിശ്വനാഥ് പെരുന്നയിൽ എത്തിയത്. ബിജെപി നേതാക്കളായ സുരേഷ് കുമാർ, ബി രാധാകൃഷ്ണ മേനോൻ എന്നിവരുമുണ്ടായിരുന്നു. അതേസമയം, അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ എൻഡിഎ സംസ്ഥാന നേതൃയോഗം ഇന്ന് ആലപ്പുഴയിൽ.

വഖഫ് ബില്ല് പാസായാൽ മുനമ്പത്തെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിഷയത്തിൽ പാർട്ടികൾ വ്യാജപ്രചാരണം നടത്തുകയാണ്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രീണനരാഷ്ട്രീയം ഇന്നലെ പുറത്തുവന്നു. നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണ് അവർ. മുനമ്പത്തെ ജനതയോടൊപ്പം ആരാണുള്ളതെന്ന് ഇന്നലെ മനസ്സിലായി. കേരളത്തിലെ എംപിമാർ അവരുടെ കടമ നിർവഹിച്ചില്ല. ക്രൈസ്തവസഭകളുടെ നിലപാട് അവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസുമായി രാഷ്ട്രീയ ചർച്ചകൾ നടന്നില്ലെന്നും, അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം കൃതജ്ഞത അറിയിക്കാനും പിന്തുണ അഭ്യർത്ഥിക്കാനുമാണ് എത്തിയതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com