
ചൂരൽമല ദുരന്തത്തിൽ സർക്കാർ ചെലവഴിച്ച കണക്കിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സർക്കാരിന് ഊതി വീർപ്പിച്ച കണക്കുകൾ എന്തിന് നൽകുന്നുവെന്നും അദ്ദേഹം ചോദിച്ചു. വയനാട് ദുരന്തത്തിൽ പുറത്തുവന്ന കണക്കുകൾ കേന്ദ്ര സർക്കാരിന് നൽകിയിരിക്കുന്ന എസ്റ്റിമേറ്റ് ആണെന്ന് സർക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ ചെലവഴിച്ച തുക എത്രയെന്ന് കൃത്യമായ കണക്ക് സർക്കാർ പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വലിയ തോതിൽ പണം ചെലവഴിച്ചുവെന്ന് വരുത്തി തീർക്കുകയും, കണക്കുകൾ പുറത്തുവന്നപ്പോൾ സർക്കാർ നിലപാട് മാറ്റുകയുമാണ് ഉണ്ടായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കണക്കുകൾ പുറത്തു വിട്ടതിന് പിന്നാലെ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ചെലവുകൾ കണക്കാക്കിയത് സ്റ്റേറ്റ് ഡിസാസ്റ്റർ റിലീഫ് ഫോഴ്സ് (എസ്‍ഡിആർഎഫ്) മാനദണ്ഡങ്ങൾ അനുസരിച്ചാണെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന വിശദീകരണം.
സർക്കാർ നൽകിയ സത്യവാങ്മൂലം അനുസരിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ കണക്കുകൾ പ്രസിദ്ധീകരിച്ചത്.മെമ്മോറാണ്ടത്തിൽ കാണിച്ചിട്ടുള്ള കണക്ക് മുൻകൂട്ടി കണക്കാക്കുന്ന ചെലവാണ്. 90 ദിവസത്തേക്ക് വരെ കണക്കാക്കി മുൻകൂട്ടി തയാറാക്കിയ ചെലവാണിതെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഇത് കണക്കുകൂട്ടിയത് കേന്ദ്ര സമിതിയുമായുള്ള ഓഗസ്റ്റ് 9ലെ കൂടിക്കാഴ്ചയ്ക്ക് ശേഷമെന്നും എസ്‌ഡിഎംഎ അറിയിച്ചു.
ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാനസർക്കാരിൻ്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.