ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ വിവാദം: ദേശീയ വനിതാ കമ്മീഷന് മുന്നില്‍ ഹാജരായി രണ്‍വീർ അലഹബാദിയയും അപൂർവയും

വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രൺവീർ പ്രാഥമിക ഹിയറിങ്ങില്‍ പങ്കെടുക്കാതിരുന്നത്
രണ്‍വീര്‍ അലഹബാദിയ, അപൂർവ മുഖിജ
രണ്‍വീര്‍ അലഹബാദിയ, അപൂർവ മുഖിജ
Published on

ദേശീയ വനിതാ കമ്മീഷന് മുന്നില്‍ ചോദ്യം ചെയ്യലിനായി യൂട്യൂബർമാരായ രണ്‍വീര്‍ അലഹബാദിയ, അപൂർവ മുഖിജ എന്നിവർ ഹാജരായി. 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' എന്ന ഷോയിൽ നടത്തിയ പരാമർശങ്ങളെ ചൊല്ലിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ.

രണ്‍വീര്‍ അലഹബാദിയ, സമയ് റെയ്‌ന, അപൂർവ മുഖിജ, ജസ്പ്രീത് സിംഗ്, ആശിഷ് ചഞ്ചലാനി, തുഷാർ പൂജാരി, സൗരഭ് ബോത്ര, ബൽരാജ് ഘായ് എന്നിവർക്ക് കഴിഞ്ഞ മാസം ഹാജരാകാൻ വനിതാ കമ്മീഷൻ സമൻസ് അയച്ചിരുന്നു. എന്നാൽ, വ്യക്തിപരമായ വ്യക്തിഗത സുരക്ഷ, മുൻകൂട്ടി നിശ്ചയിച്ച യാത്രകൾ, മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ കാട്ടി ഇവരിൽ ആരും കമ്മീഷന് മുൻപാകെ ഹാജരായില്ല.

വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രൺവീർ പ്രാഥമിക ഹിയറിങ്ങിൽ പങ്കെടുക്കാതിരുന്നത്. ഹിയറിങ്ങ് മൂന്ന് ആഴ്ചത്തേക്ക് നീട്ടിനൽകണമെന്നും രൺവീർ ആവശ്യപ്പെട്ടിരുന്നു. അഭ്യർത്ഥന അംഗീകരിച്ച പാനൽ മാർച്ച് ആറിന് പുതിയ ഹിയറിങ് തീയതി നിശ്ചയിക്കുകയായിരുന്നു. സുരക്ഷാ ആശങ്കകൾ ഉന്നയിച്ച അപൂർവ വെർച്വലായി ഹാജരാകാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ എൻസിഡബ്ല്യു ഈ അഭ്യർത്ഥന നിരസിക്കുകയും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.


സമയ് റെയ്‌ന അവതാരകനായ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് എന്ന പരിപാടിക്കിടെ യൂട്യൂബർമാർ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. മാതാപിതാക്കള്‍ക്കിടയിലെ ലൈംഗികതയെക്കുറിച്ച് അശ്ലീലത കലർന്ന പരാമർശം നടത്തിയെന്നാണ് ബീർ ബൈസെപ്സ് എന്ന് അറിയിപ്പെടുന്ന രൺവീറിന് നേരെ ഉയര്‍ന്ന പ്രധാന ആരോപണം. ഗുവാഹത്തി സ്വദേശിയായ ഒരാള്‍ ഔദ്യോഗികമായി നല്‍കിയ പരാതിയെ തുടര്‍ന്ന് അസം പൊലീസ് ‌കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

അതേസമയം, ഷോകള്‍ തുടരാന്‍ രണ്‍വീറിന് സുപ്രീം കോടതി അനുമതി നല്‍കി. രണ്‍വീര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. 280 ഓളം വരുന്ന തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ ജീവിതമാണ് ഈ പരിപാടിയെന്നുമായിരുന്നു ഷോ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ രണ്‍വീര്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഉള്ളടക്കങ്ങളില്‍ മാന്യതയും ധാര്‍മികതയും പാലിക്കണമെന്ന് അനുമതി നല്‍കവെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com