
റേഷൻ വിതരണ വേളയിൽ തന്നെ മസ്റ്ററിങ്ങ് നടത്താനുള്ള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് നിർദേശത്തെ എതിർത്ത് റേഷൻ വ്യാപാരികൾ. മസ്റ്ററിങ്ങ് നടത്താൻ പ്രത്യേക ക്യാമ്പുകൾ സർക്കാർ സംഘടിപ്പിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. റേഷൻ മസ്റ്ററിങ് സുതാര്യമാക്കണമെന്നും റേഷൻ വ്യാപാരികൾ പറയുന്നു.
മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുള്ള മുഴുവൻ അംഗങ്ങളുടേയും മസ്റ്ററിങ്ങ് പൂർത്തിയാക്കാനുള്ള ശ്രമമാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് നടത്തുന്നത്. റേഷൻ വിതരണം നടത്തുമ്പോൾ തന്നെ രാവിലേയും വൈകിട്ടും സെർവറിൽ അമിത ലോഡ് കാരണം വൈകിയാണ് ഭക്ഷ്യവിതരണം നടത്താനാവുന്നത്. ഇതിന് ഇടയിലാണ് റേഷൻ വിതരണം നടത്തുമ്പോൾ തന്നെ മസ്റ്ററിങ്ങ് നടത്താൻ ഭക്ഷ്യ വകുപ്പിൻ്റെ നിർദേശം. എന്നാൽ ഇത് വിതരണക്കാരെയും ഉപഭോക്താക്കളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദാലി ചൂണ്ടിക്കാട്ടി. മസ്റ്ററിങ്ങ് നടത്താൻ പ്രതൃക ക്യാമ്പുകൾ സർക്കാർ സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു .
കെ.വൈ.സി അപ്ഡേഷൻ നടക്കുന്ന വേളയിൽ മറ്റു സെർവറുകളുടെ സേവനം ഉറപ്പാക്കണം. ഉപഭോക്താക്കളുടെ മസ്റ്ററിങ്ങ് പൂർത്തീകരിക്കാൻ ഏറെ സമയം കാത്തിരിക്കേണ്ടി വരുന്നത് കൊണ്ട് കംപ്യൂട്ടർ വിദഗ്ധരുടേയും, അക്ഷയ കേന്ദ്രങ്ങളുടെയും സഹകരണത്തോടെ സേവന ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നുമാണ് ആവശ്യം. പാചക വാതകത്തിൻ്റെ കെ.വൈ.സി. അപ്ഡേഷൻ ചെയ്തപോലെ റേഷൻ കാർഡ് അംഗങ്ങൾക്കും മസ്റ്ററിങ്ങ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: മാറ്റത്തിനൊരുങ്ങി കെഎസ്ഇബി; മാസം തോറും വൈദ്യുതി ബിൽ ആലോചനയിൽ
അതേസമയം, ഉത്സവബത്ത കിട്ടാത്തതിനാൽ റേഷൻ വാതിൽപ്പടി വിതരണക്കാർ സമരം ചെയ്യുമെന്ന് അറിയിച്ചു. എന്നാൽ വാതിൽപ്പടി വിതരണക്കാർ സമരത്തിലേക്ക് പോകേണ്ടി വരില്ലെന്നും സമരം എന്ന ശൈലി ഒഴിവാക്കേണ്ടതാണെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. നാളെത്തന്നെ അവർക്ക് പൈസ ലഭ്യമാകുമെന്നും നടപടിക്രമങ്ങളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ധനവകുപ്പ് 50 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ തുക നാളെത്തന്നെ വാതിൽപ്പടി വിതരണക്കാരുടെ അക്കൗണ്ടിലേക്ക് എത്തും. റേഷൻ കാർഡ് മസ്റ്ററിംഗ് ഒക്ടോബർ പത്തിനകം പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും എല്ലാവരും സഹകരിക്കണെന്നും മന്ത്രി ആവശ്യപ്പെട്ടു.