
റേഷൻ വ്യാപാരികളുടെ അനശ്ചിതകാല പണിമുടക്കിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമിച്ചതെന്ന് മന്ത്രി ജി.ആർ. അനിൽ. റേഷൻ വ്യാപാരികളോട് ഒന്നിലധികം തവണ ചർച്ച ചെയ്തു. എല്ലാ വിഷയങ്ങളിലും അനുഭാവ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
"റേഷൻ വ്യാപാരികൾ ഈ പണമുടക്കിൽ നിന്ന് പിന്മാറണം. സഹകരിച്ച് ഭക്ഷ്യ ധാന്യം ജനങ്ങളിലേക്ക് എത്തിക്കണം. ഇല്ലെങ്കിൽ ബദൽ മാർഗം സ്വീകരിക്കും. ആരുടെ വീഴ്ചകൊണ്ടാണോ ഭക്ഷ്യധാന്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാതിരുന്നത് അവർ ഫുഡ് സെക്യൂരിറ്റി അലൊവൻസ് നൽകണം. റേഷൻ കടയിലെ എല്ലാ ധാന്യങ്ങളും സർക്കാരിന്റെ കൂടി ഉത്തരവാദിത്തമാണ്. അത് തിരിച്ചെടുക്കാനുള്ള അവകാശവും സർക്കാരിന് ഉണ്ട്. 9188527301 കണ്ട്രോൾ റൂം തുറന്ന് നാളെ മുതൽ പ്രവർത്തിക്കും. ജനങ്ങൾക്കായി സഹായം നൽകും. വീണ്ടും ചർച്ചചെയ്യാൻ തയ്യാറാണ്. അടുത്ത മാസം 10ാം തീയ്യതി വരെ ഈ മാസത്തെ ഭക്ഷ്യധാന്യം നൽകാൻ സംവിധാനമുണ്ടാക്കും," മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
നാളെ മുതൽ അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിക്കുമെന്ന് റേഷൻ വ്യാപാരികൾ നേരത്തെ അറിയിച്ചിരുന്നു. കേരളത്തിലെ പതിനാലായിരത്തോളം വരുന്ന റേഷൻ കടകൾ മുഴുവനായി അടഞ്ഞുകിടക്കുമെന്നും വ്യാപാരികൾ അറിയിച്ചിരുന്നു.