ഇ.പിയുടെ ആത്മകഥ വിവാദം: പ്രസിദ്ധീകരിക്കാൻ കരാർ ഉണ്ടായിരുന്നില്ലെന്ന് രവി ഡിസി

തെരഞ്ഞടുപ്പ് ഘട്ടത്തിൽ ചിലർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം വാർത്തകൾ ഉയർന്നുവരുന്നതെന്നുമായിരുന്നു ഇ.പിയുടെ പ്രതികരണം
ഇ.പിയുടെ ആത്മകഥ വിവാദം: പ്രസിദ്ധീകരിക്കാൻ കരാർ ഉണ്ടായിരുന്നില്ലെന്ന് രവി ഡിസി
Published on

ഇ.പിയുടെ ആത്മകഥ വിവാദത്തിൽ പ്രതികരണവുമായി ഡിസി ബുക്‌സ് ഉടമ രവി ഡി.സി. ആത്മകഥ പ്രസിദ്ധീകരിക്കാൻ കരാർ ഉണ്ടായിരുന്നില്ലെന്നാണ് രവി ഡിസി മൊഴി നൽകിയത്. കോട്ടയം ഡിവൈഎസ്‌പി ഓഫീസിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോട്ടയം എസ്‌പി ഉടൻ ഡിജിപിക്ക് കൈമാറും. ഡിസി ബുക്‌സ് ജീവനക്കാരുടെ മൊഴി പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജൻ്റെ  മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജൻ്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.


ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തായിരുന്നു ഇ.പി. ജയരാജൻ്റെ ആത്മകഥയെന്ന പേരിൽ  കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകം പ്രചരിച്ചത്. തെരഞ്ഞടുപ്പ് പ്രചരണസമയത്ത് നിരവധി വിവാദങ്ങൾക്ക് ഈ 'കട്ടൻ ചായയും പരിപ്പുവടയും' കാരണമായിരുന്നു. തെരഞ്ഞടുപ്പ് ഘട്ടത്തിൽ ചിലർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം വാർത്തകൾ ഉയർന്നുവരുന്നതെന്നുമായിരുന്നു ഇ.പിയുടെ പ്രതികരണം.

ALSO READആത്മകഥ വിവാദം: ഇ.പി. ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി

ഞാൻ എഴുതിയതല്ല പുറത്തുവന്നതെന്നും,ഡിസി ബുക്‌സിന് പ്രസിദ്ധീകരണ അവകാശം നൽകിയിട്ടില്ലെന്നും, ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അധികാരം തനിക്കാണെന്നും ഇ.പി. വ്യക്തമാക്കിയിരുന്നു. കൂലിക്ക് എഴുതിപ്പിക്കുന്ന രീതി ഇല്ലെന്നും ഇ.പി കൂട്ടിച്ചേർത്തു. എഴുതി പൂർത്തിയാകാത്ത പുസ്തകം എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നതെന്നായിരുന്നു ഇ.പി. ജയരാജൻ്റെ ചോദ്യം. ടൈംസ് ഓഫ് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ദിവസം വാർത്ത വന്നത് ആസൂത്രിതമാണെന്നും ഇ.പി പറഞ്ഞിരുന്നു. ഒരു പ്രസാധകരുമായും കരാറില്ല, ആത്മകഥ എഴുതാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇപ്പോൾ പുറത്തു വന്ന ഒരു കാര്യവും താൻ എഴുതിയതല്ലെന്നും, സ്വന്തമായി എഴുതിയ ആത്മകഥ ഉടൻ പുറത്തു വരുമെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കിയിരുന്നു.

"എന്റെ കയ്യക്ഷരം മോശമാണ്. ഭാഷാശുദ്ധിയൊക്കെ വരുത്തി പ്രസിദ്ധീകരിക്കാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്. അധികം താമസിക്കാതെ പുസ്തകം പ്രസിദ്ധീകരിക്കും. ഭാഷാശുദ്ധി വരുത്താനായി ഏൽപിച്ച ആളെ സംശയിക്കുന്നില്ല. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആരെങ്കിലും ഒക്കെ എന്തെങ്കിലും പങ്കുവെച്ചാൽ ഞാൻ അതിന് ഉത്തരവാദിയല്ല. വിവാദത്തിന് മറുപടി നൽകേണ്ടത് ഡിസി ബുക്‌സാണെന്നും ഇ.പി പറഞ്ഞിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com