
ജമ്മുകശ്മീരിലെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ. ജൂൺ ഒമ്പതിന് നടന്ന റിയാസി ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. പിടിയിലായ ഭീകരരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അറസ്‌റ്റിലായ ഹകം ഖാൻ, ഹക്കിൻ ദിൻ എന്നിവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.
ജൂൺ ഒമ്പതിനാണ് കശ്മീരിലെ റിയാസിയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിനു നേരെ ഭീകരർ വെടിയുതിർത്തത്. ഇതേതുടർന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരാണ് കൂടുതലും ബസിലുണ്ടായിരുന്നത്.
നേരത്തെ ജൂൺ 15ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം എൻഐഎയ്ക്ക് കൈമാറിയിരുന്നു. എൻഐഎയുടെ അന്വേഷണമനുസരിച്ച് ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരർക്ക് സുരക്ഷിതമായ പാർപ്പിടവും ഭക്ഷണവും നൽകിയത് പിടിയിലായ ഹകം ഖാൻ ആയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ 50 ഓളം പേരെ ജമ്മു കശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.