
സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ടു ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടുമാണുള്ളത്.
അതിശക്തമായ മഴ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. വടക്കൻ കേരളതീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത അഞ്ചു ദിവസം വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, കനത്ത മഴയെ തുടർന്ന് കുവൈത്ത് -കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വഴിതിരിച്ചുവിട്ടു. ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം റൺവെ കാണാനായില്ല. തുടർന്ന് നെടുമ്പാശ്ശേരിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം:
ഓറഞ്ച് അലർട്ട്
18-07-2024: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്
19-07-2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
18-07-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
19-07-2024: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
20-07-2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
21-07-2024: കണ്ണൂര്‍, കാസർഗോഡ്