
വടകര ലോക്സഭ തെരഞ്ഞെടുപ്പിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്തതായി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. വ്യാജ രേഖ ചമച്ചതിനുള്ള IPC 468, 471 വകുപ്പുകളാണ് കൂട്ടിച്ചേർത്തത്. ഹൈക്കോടതി വിശദീകരണം ചോദിച്ചതോടെയാണ് പൊലീസിൻ്റെ നീക്കം.
വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം വടകര പൊലീസിന് പരാതി നൽകിയിരുന്നെങ്കിലും വ്യാജ രേഖ ചമച്ചതിനുള്ള വകുപ്പുകൾ ചേർക്കാതെയായിരുന്നു കേസ് എടുത്തിരുന്നത്. ഇത് മുഹമ്മദ് കാസിമിൻ്റെ അഭിഭാഷകൻ അഡ്വ. മുഹമ്മദ് ഷാ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു.
ഇതേത്തുടർന്നാണ് വ്യാജ രേഖ ചമച്ചതിനുള്ള വകുപ്പുകൾ കൂട്ടിച്ചേർത്തതായി കാണിച്ചുകൊണ്ട് വടകര പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ എന്തു കൊണ്ട് കാസിമിനെ വാദിയായി കാണിച്ചില്ല എന്നത് സംബന്ധിച്ച് വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. മുഹമ്മദ് കാസിമിൻ്റെ പരാതി ഉണ്ടായിട്ടും അദ്ദേഹത്തെ വാദിയായി കാണിച്ചിരുന്നില്ലെന്നാണ് കോടതി കണ്ടെത്തിയത്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.