പാക് സൈന്യത്തെ തുരത്തി?; ക്വറ്റയുടെ നിയന്ത്രണം ബലൂച് ലിബറേഷന്‍ ആര്‍മി പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

ഇന്ത്യയുടെയും ബി.എല്‍.എയുടെയും ആക്രമണങ്ങളെ ഒരുപോലെ ചെറുക്കേണ്ട സാഹചര്യത്തില്‍ പാക് സൈന്യം ക്വറ്റയില്‍ നിന്ന് പിന്മാറുകയായിരുന്നു
ബലൂച് ലിബറേഷന്‍ ആര്‍മി
ബലൂച് ലിബറേഷന്‍ ആര്‍മി
Published on


പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ ആക്രമണം തുടരുന്നതിനിടെ, നിര്‍ണായക നീക്കവുമായി ബലൂച് ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ). ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റ ബി.എല്‍.എ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസങ്ങളായി പാക് സൈന്യത്തിനെതിരെ തുടരുന്ന ആക്രമണത്തിനു പിന്നാലെയാണ് ബി.എല്‍.എയുടെ നാടകീയ നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയുടെയും ബി.എല്‍.എയുടെയും ആക്രമണങ്ങളെ ഒരുപോലെ ചെറുക്കേണ്ട സാഹചര്യത്തില്‍ പാക് സൈന്യം ക്വറ്റയില്‍ നിന്ന് പിന്മാറിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബി.എല്‍.എയുടെ പ്രത്യേക സേനാവിഭാഗമായ മജീദ് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ ക്വറ്റയിലെ പാക് ഫ്രോണ്ടിയര്‍ കോര്‍പ്സ് ആസ്ഥാനം ഉള്‍പ്പെടെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ കടുത്ത ആക്രമണം ഉണ്ടായെന്നാണ് വിവരം. പാക് സൈന്യത്തെ കീഴ്പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബി.എല്‍.എയുടെ ആക്രമണം. ഏറ്റുമുട്ടല്‍ കനത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമായി. ഇതിനു പിന്നാലെ പാക് സൈന്യം ക്വറ്റയില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ, പാക് സൈനികര്‍ക്കെതിരെ ബി.എല്‍.എയും ആക്രമണം തുടങ്ങിയിരുന്നു. തടവുകാരുമായി പോയ പാക് സൈനിക വാഹനം തടഞ്ഞ്, തടവുകാരെ മോചിപ്പിച്ചശേഷം, ഏഴ് സൈനികരെ ബി.എല്‍.എ വധിച്ചു. കഴിഞ്ഞദിവസം, പാക് സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ത്ത് 12 സൈനികരെ വധിച്ചെന്ന് അവകാശപ്പെടുന്ന വീഡിയോയും ബി.എല്‍.എ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ്, വ്യാഴാഴ്ച അര്‍ധരാത്രിയോടെ ക്വറ്റയുടെ നിയന്ത്രണം ബി.എല്‍.എ പിടിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

പാക്കിസ്ഥാന്റെയും ഇറാന്റെയും അതിർത്തിയിലാണ് ബലൂചിസ്ഥാൻ പ്രവിശ്യ. ഇരു രാജ്യങ്ങളിലുമായി ഒരു കോടിയോളം ബലൂചികൾ ഉണ്ടെന്നാണ് കണക്കുകള്‍. പാക്കിസ്ഥാനില്‍ ബലൂചികള്‍ കൂട്ടത്തോടെ അധിവസിക്കുന്ന പ്രവിശ്യയാണ് ബലൂചിസ്ഥാൻ. പ്രവിശ്യയുടെ മോചനം ആവശ്യപ്പെടുന്ന സംഘടനയാണ് ബി.എല്‍.എ. ബലൂച് ജനതയുടെ സ്വയം നിര്‍ണയാവകാശമാണ് പ്രഖ്യാപിത ലക്ഷ്യം. അതിലൂടെ സ്വതന്ത്ര രാജ്യമായി നില്‍ക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. പാക് സൈന്യത്തോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ പ്രാപ്തമായ സായുധ സംഘം കൂടിയാണ് ബി.എല്‍.എ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com