"രക്ഷാപ്രവർത്തനം മന്ദഗതിയിൽ"; മണ്ണ് നീക്കാൻ പൊലീസിന് മടിയെന്നും അർജുൻ്റെ ബന്ധുക്കൾ

റോഡിലെ മണ്ണുനീക്കാനുള്ള പ്രവർത്തനം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും, മാധ്യമങ്ങളെ പോലും സമീപത്ത് പോകാതെ പൊലീസ് തടയുന്നത് ഇതുകൊണ്ടാണെന്നും അർജുൻ്റെ ബന്ധുക്കൾ കൂട്ടിച്ചേർത്തു.
"രക്ഷാപ്രവർത്തനം മന്ദഗതിയിൽ"; മണ്ണ് നീക്കാൻ പൊലീസിന് മടിയെന്നും അർജുൻ്റെ ബന്ധുക്കൾ
Published on

അങ്കോളയിലെ ഷിരൂരിൽ അർജുനെ കാണാതായ പ്രദേശത്തെ രക്ഷാപ്രവർത്തനത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ. കർണാടക പൊലീസിൻ്റെ രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്നും റോഡിനപ്പുറത്തെ മൺകൂനയിലേക്ക് തെരച്ചിലിനായി ജെസിബികൾ ഇതുവരെ എത്തിയിട്ടില്ലെന്നും അർജുൻ്റെ ബന്ധുക്കൾ ആരോപിച്ചു.

കർണാടക പൊലീസിൻ്റെ നേതൃത്വത്തിൽ വാഹന ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. റോഡിലെ മണ്ണുനീക്കാനുള്ള പ്രവർത്തനം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും, മാധ്യമങ്ങളെ പോലും സമീപത്ത് പോകാതെ പൊലീസ് തടയുന്നത് ഇതുകൊണ്ടാണെന്നും അർജുൻ്റെ ബന്ധുക്കൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടരക്കാണ്‌ പ്രദേശത്ത് കനത്ത മണ്ണിടിച്ചിലുണ്ടായത്‌. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയാണ്‌ കാണാതായത്‌. അർജുൻ മണ്ണിനടിയിലാണെന്ന്‌ പുറംലോകമറിഞ്ഞത് സംഭവം നടന്ന് 73 മണിക്കൂറിന് ശേഷമാണ്.

വെള്ളിയാഴ്ച രാവിലെ അർജുൻ്റെ വീട്ടുകാരുടെ സങ്കടമറിഞ്ഞ് സംസ്ഥാന സർക്കാർ ഇടപെട്ടപ്പോഴാണ് കർണാടക സർക്കാർ സംഭവം ഗൗരവത്തിലെടുത്തത്‌. തുടർന്ന്‌ ജിപിഎസ് ഉപയോഗിച്ചുള്ള തെരച്ചിലിലാണ്‌ മണ്ണിനടിയിൽ ലോറിയുള്ളതായി സൂചന ലഭിച്ചത്. റഡാർ ഉപയോഗിച്ച് സ്ഥലം കേന്ദ്രീകരിച്ച് ടിപ്പർ ലോറികളിൽ മണ്ണ് നീക്കുകയാണിപ്പോൾ.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കർണാടക സർക്കാരുമായി അടിയന്തരമായി ഇടപെട്ടുവരികയാണ്‌. ബെംഗളൂരുവിൽ നിന്നെത്തിയ എൻഡിആർഎഫ് സംഘവും ഫയർഫോഴ്‌സും പൊലീസും വ്യാഴവും വെള്ളി ഉച്ചവരെയും അർജുനായി ഗംഗാവാലി പുഴയിൽ തെരച്ചിൽ നടത്തി. രക്ഷാപ്രവർത്തനത്തിന്‌ തടസമായി പ്രദേശത്ത്‌ കനത്ത മഴ തുടരുകയാണ്‌. മൂന്നാൾ പൊക്കത്തിൽ മണ്ണ്‌ ഇപ്പോഴും റോഡിലുണ്ട്‌. മണ്ണിടിച്ചിൽ തുടരുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com