കല്‍പ്പാത്തി രഥോത്സവം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യം ശക്തമാക്കി പ്രദേശവാസികൾ

തീയതി മാറിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ പോളിങ്ങ് കുറയുമെന്നും അത് പാർട്ടികളെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും ചിലർ പങ്കുവെയ്ക്കുന്നു
കല്‍പ്പാത്തി രഥോത്സവം: പാലക്കാട് ഉപതെരഞ്ഞെടുപ്പ്  തീയതി മാറ്റണമെന്ന ആവശ്യം ശക്തമാക്കി പ്രദേശവാസികൾ
Published on

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കല്‍പ്പാത്തി രഥോത്സവത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രദേശവാസികളും രാഷ്ട്രീയ പാർട്ടികളും ആവശ്യവുമായി രംഗത്തെത്തിയത്. കൽപ്പാത്തിയിൽ ഒന്നാം തേര് നടക്കുന്ന ദിവസമാണ് നിലവിൽ മണ്ഡലത്തിലെ പോളിങ്ങ് തീരുമാനിച്ചിട്ടുള്ളത്.

അടുത്ത മാസം 13 നാണ് ചേലക്കര, പാലക്കാട്  നിയമസഭാ മണ്ഡലത്തിലും വയനാട്  പാർലമെൻ്റ് മണ്ഡലത്തിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. ചേലക്കര, വയനാട് മണ്ഡലങ്ങൾക്ക് പ്രശ്നമില്ലെങ്കിലും പാലക്കാടിനെ സംബന്ധിച്ച് പ്രതിസന്ധി വലുതാണ്. വോട്ടിങ്ങ് നടക്കുന്ന അതേ ദിനമാണ് കൽപ്പാത്തിയിലെ ഒന്നാം തേര്. പാലക്കാട്ടുകാരെ സംബന്ധിച്ച് രഥോൽസവത്തിലെ മൂന്ന് ദിനവും പ്രധാനപ്പെട്ടതാണ്.

കൽപ്പാത്തി കേന്ദ്രീകരിച്ച് 20 ഓളം ബൂത്തുകളും ഇരുപതിനായിരത്തിലേറെ വോട്ടർമാരുമുണ്ട്. ഇതിൽ 4 ബൂത്തുകൾ ക്ഷേത്രത്തിന് സമീപത്തെ സ്കൂളിലാണ്. അതിനാലാണ് തീയതി മാറ്റണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കുന്നത്. തീയതി മാറിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ പോളിങ്ങ് കുറയുമെന്നും അത് പാർട്ടികളെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും ചിലർ പങ്കുവെയ്ക്കുന്നു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള വിശ്വാസികൾ ഉത്സവത്തിൻ്റെ ആദ്യ ദിനം മുതൽ കൽപ്പാത്തിയിലെത്തും. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകും. അതിനാൽ പലർക്കും പോളിങ്ങ് ബൂത്തിലേക്ക് എത്താനാകാത്ത സാഹചര്യമുണ്ടാകുമെനന്നും സൂചനയുണ്ട്. രാഷ്ട്രീയ പാർട്ടികൾ ഇതേ ആവശ്യം ഉന്നയിച്ച് കളക്ടർക്ക് നിവേദനം നൽകിയെങ്കിലും ഇതുവരെയും പരിഗണിക്കപ്പെട്ടില്ല. ഇതോടെ അണികളും, നേതാക്കളും ആശങ്കയിലാണ്.


അതേസമയം പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിൻ്റെ  തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. മെട്രോമാന്‍ ഇ. ശ്രീധരനാണ് കൺവെൻഷൻ്റെ   ഉദ്ഘാടനം നിർവഹിക്കുന്നത്. ശോഭാ സുരേന്ദ്രനെ എത്തിച്ച് അഭിപ്രായ ഭിന്നതകൾ ഇല്ലാതാക്കാൻ നേതൃത്വ ശ്രമിക്കുന്നതായാണ് ലഭ്യമാകുന്ന വിവരം. തെരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മത്സരരംഗത്തുള്ള മുന്നണികൾ എല്ലാം പരമാവധി വോട്ടർമാരെ നേരിട്ടു കണ്ട് വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com