എലപ്പുള്ളി മദ്യക്കമ്പനി വിവാദം: "നിർമാണത്തിന് അനുമതി നൽകിയത് നിർത്തിവെയ്ക്കണം"; അതൃപ്തി വ്യക്തമാക്കി RJD

എലപ്പുള്ളി മദ്യക്കമ്പനി വിവാദം: "നിർമാണത്തിന് അനുമതി നൽകിയത് നിർത്തിവെയ്ക്കണം"; അതൃപ്തി വ്യക്തമാക്കി RJD

ഇടതുപക്ഷ മുന്നണി അധികാരത്തിലെത്തിയാൽ ജനങ്ങളുടെ മദ്യാസക്തി കുറയ്ക്കാൻ ശ്രമിക്കുമെന്ന് അറിയിച്ചിരുന്നു, എന്നാൽ അതിൽ ചെറിയ അളവില്ലെങ്കിലും വിട്ടുവീഴ്ച വന്നതായും ആർജെഡി അഭിപ്രായപ്പെട്ടു
Published on

കഞ്ചിക്കോട് മദ്യനിർമാണശാല വിവാദത്തിൽ എൽഡിഎഫ് ഘടകക്ഷിയായ ആർജെഡിക്ക് അതൃപ്തി. നിർമാണത്തിന് അനുമതി കൊടുത്തത് നിർത്തി വെയ്ക്കണമെന്നും വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യണമായിരുന്നെന്നും ആർജെഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ് പറഞ്ഞു. ചർച്ച ചെയ്ത് പോളിസി തയ്യാറാക്കണം. ഇടതുപക്ഷ മുന്നണി അധികാരത്തിലെത്തിയാൽ ജനങ്ങളുടെ മദ്യാസക്തി കുറയ്ക്കാൻ ശ്രമിക്കുമെന്ന് അറിയിച്ചിരുന്നുവെന്നും വർഗീസ് ജോർജ് കൂട്ടിച്ചേർത്തു.


ബ്രൂവറി വിവാദം നേതൃത്വം വിശദമായി ചർച്ച ചെയ്തിരുന്നതായി ആർജെഡി ജനറൽ സെക്രട്ടറി പറഞ്ഞു. പരിസ്ഥിതി സംരക്ഷണം, നാട്ടുകാരുടെ ആശങ്കകൾ എല്ലാം ചർച്ചാ വിഷയമായി. ഇടതുപക്ഷ മുന്നണി അധികാരത്തിലെത്തിയാൽ ജനങ്ങളുടെ മദ്യാസക്തി കുറയ്ക്കാൻ ശ്രമിക്കുമെന്ന് അറിയിച്ചിരുന്നു. പക്ഷേ അതിൽ നിന്ന് ചെറിയ ഒരു അളവില്ലെങ്കിലും വിട്ട് വീഴ്ച വന്നതായി വർഗീസ് ജോർജ് അഭിപ്രായപ്പെട്ടു.

ബ്രൂവറിയെ അംഗീകരിക്കില്ലെന്ന് പറഞ്ഞ വർഗീസ് ജോർജ് വിഷയത്തിൽ എൽഡിഎഫ് ചർച്ച നടത്തിയിട്ടില്ലെന്നും ആരോപിച്ചു. എൽഡിഎഫിൽൽ നയം ആകണമെങ്കിൽ ആദ്യം ഡ്രാഫ്റ്റ് കൊണ്ടുവരും, പിന്നീട് പോളിസിയാക്കും. പക്ഷേ വിഷയത്തിൽ അങ്ങനെ ഉണ്ടായില്ലെന്നും, ഇത് ആർജെഡിക്ക് സ്വീകാര്യമല്ലെന്നും സെക്രട്ടറി പറഞ്ഞു.


11 പാർട്ടികൾ എൽഡിഎഫ് മുന്നണിയിലുണ്ട്. അവരോടെല്ലാം ചർച്ച ചെയ്ത് പോളിസി തയ്യാറാക്കണം. കഴിഞ്ഞ എക്സൈസ് പോളിസികളിലൊന്നും ചർച്ച ഉണ്ടായിട്ടില്ല. 2022-23 ലും ഇതൊന്നും ചർച്ച ചെയ്തിട്ടില്ല. സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ആർജെഡി വിശ്വസിക്കുന്നില്ല. കുടിവെള്ള പ്രശ്നമുണ്ടാകില്ലെന്ന് എം.ബി രാജേഷ് പറയുന്നത് സ്വങ്കേതികം മാത്രമാണെന്നും വർഗീസ് പറഞ്ഞു.


നേരത്തെയും മദ്യക്കമ്പനിക്ക് അനുമതി നല്‍കിയ സംഭവത്തില്‍ അതൃപ്തി പരസ്യമാക്കി ആര്‍ജെഡി രംഗത്തെത്തിയിരുന്നു. ബ്രൂവറിക്ക് അടിസ്ഥാനമായ പുതിയ മദ്യനയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാമായിരുന്നെന്നും അത് ചര്‍ച്ച ചെയ്യാതെ എക്‌സൈസ് മന്ത്രി ഒറ്റയ്ക്ക് തീരുമാനം എടുത്തത് ശരിയായില്ലെന്നും ആര്‍ജെഡി പറഞ്ഞിരുന്നു. 


News Malayalam 24x7
newsmalayalam.com