റമദാൻ മാസത്തിൽ ഫാഷൻ ഷോ; ജമ്മു കശ്മീരിൽ വിവാദം കനക്കുന്നു; റിപ്പോർട്ട് തേടി ഒമർ അബ്ദുള്ള

ഫാഷൻ ഷോയുമായി ബന്ധപ്പെട്ട് പ്രചരിച്ച ചിത്രങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച മുഖ്യമന്ത്രി, ഫാഷൻ ഷോ സംഘടിപ്പിച്ചവർ പ്രദേശത്തെ ആളുകളുടെ വികാരത്തെ മാനിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.
റമദാൻ മാസത്തിൽ ഫാഷൻ ഷോ; ജമ്മു കശ്മീരിൽ വിവാദം കനക്കുന്നു; റിപ്പോർട്ട് തേടി ഒമർ അബ്ദുള്ള
Published on

റമദാൻ മാസത്തിൽ ഫാഷൻ ഷോ നടത്തിയതിൻ്റെ പേരിൽ ജമ്മുകശ്മീരിൽ രാഷ്ട്രീയ വിവാദം. ഗുൽമാർഗിലെ സ്കീ റിസോർട്ടിൽ കഴിഞ്ഞ ദിവസം നടന്ന ഫാഷൻ ഷോയാണ് വിവാദത്തിന് വഴിവെച്ചത്. സംഭവത്തിൽ ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള റിപ്പോർട്ട് തേടി. ഫാഷൻ ഷോയുമായി ബന്ധപ്പെട്ട് പ്രചരിച്ച ചിത്രങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച മുഖ്യമന്ത്രി, ഫാഷൻ ഷോ സംഘടിപ്പിച്ചവർ പ്രദേശത്തെ ആളുകളുടെ വികാരത്തെ മാനിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.

ശിവൻ ആൻ്റ് നരേഷ് എന്ന ലക്ഷറി ബ്രാൻഡ് തങ്ങളുടെ 15ാം വാർഷികത്തോടനുബന്ധിച്ചാണ് ഫാഷൻ ഫോ സംഘടിപ്പിച്ചത്. ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ 'അർദ്ധനഗ്നരായ' പുരുഷന്മാരും സ്ത്രീകളും റാമ്പിലൂടെ നടക്കുന്നത് കാണാം. ഇത് സംസ്ഥാനത്തിന്റെ സാംസ്കാരിക മൂല്യങ്ങളെ തകർത്തുവെന്നാണ് വിമർശകരുടെ വാദം. വിഷയത്തിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട ഒമർ അബ്ദുള്ള കൃത്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

അശ്ലീലമെന്നായിരുന്നു കശ്മീരിലെ മുഖ്യ പുരോഹിതൻ മിർവൈസ് ഉമർ ഫറൂഖ് ഫാഷൻ ഷോയെ വിശേഷിപ്പിച്ചത്. ഫാറൂഖിന്റെ പോസ്റ്റിന് മറുപടിയായി ഒമർ അബ്ദുള്ള എക്സിൽ കുറിപ്പ് പങ്കുവെച്ചു. "ആളുകളുടെ ആശ്ചര്യവും ദേഷ്യവും പൂർണമായും മനസ്സിലാക്കാവുന്നതാണ്. ഞാൻ കണ്ട ചിത്രങ്ങൾ പ്രദേശത്തെ ആളുകളുടെ വികാരത്തെ പൂർണമായും അവഗണിക്കുന്നവയായിരുന്നു. അതും ഈ പുണ്യമാസത്തിൽ. വിഷയത്തിൽ തദ്ദേശ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്, അടുത്ത 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കൂടുതൽ നടപടികൾ സ്വീകരിക്കും," ഒമർ അബ്ദുള്ള വ്യക്തമാക്കി.

ഫാഷൻ ഷോയെ വിമർശിച്ചുകൊണ്ട് സാമൂഹിക പ്രവർത്തകൻ രാജ മുസാഫർ ഭട്ടിൻ്റെയും എക്സ് പോസ്റ്റ് എത്തി. "പുണ്യമാസമായ റമാദാനിൽ ഗുൽമാർഗിൽ നടന്ന ഈ നഗ്ന ഫാഷൻ ഷോയ്ക്ക് ആരാണ് അനുമതി നൽകിയത്? മഞ്ഞിൽ നടക്കുന്ന അർദ്ധനഗ്നരായ പുരുഷന്മാരും സ്ത്രീകളും. ടൂറിസം വകുപ്പ്, സിഇഒ, ജിഡിഎ എന്നിവർ വിഷയത്തിൽ പ്രതികരിക്കുമോ? ഞങ്ങളുടെ ധാർമ്മിക, സാംസ്കാരിക, മത മൂല്യങ്ങൾ തകർക്കാൻ നിങ്ങൾ എന്തിന് കൂട്ടുനിൽക്കുന്നു?"രാജ മുസാഫർ എക്സിൽ കുറിച്ചു.

വ്യാപകമായ പൊതുജന പ്രതിഷേധത്തെത്തുടർന്ന് എല്ലെ ഇന്ത്യ എന്ന ഫാഷൻ മാഗസിൻ തങ്ങളുടെ ഇൻസ്റ്റാഗ്രാമിൽ നിന്ന് ഫാഷൻ ഷോയുടെ റീൽ നീക്കം ചെയ്തു. വിവാദത്തിന് ശേഷം, ശിവൻ ആൻ്റ് നരേഷ് ക്ഷമാപണം നടത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com