
കേന്ദ്രസർക്കാരിന്റെ കടൽ മണൽ ഖനനത്തിന് സംസ്ഥാന സർക്കാരിൻ്റെ പിന്തുണയുണ്ടെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. കടൽ ഖനനത്തിനായുള്ള റോഡ് ഷോയ്ക്ക് സംസ്ഥാന സർക്കാരിൻ്റെ പൊതുമേഖലെ സ്ഥാപനങ്ങൾ സംഭാവന നൽകി. ഇത് സംബന്ധിച്ച് വ്യവസായ മന്ത്രി വ്യക്തത വരുത്തണമെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് കടൽ മണൽ ഖനനത്തിനെതിരെ നടത്തിയ ആർഎസ്പിയുടെ തീരദേശ ജാഥയിലാണ് വിമർശനം ഉയർത്തിയത്.
കൊല്ലം പരപ്പിൽ കരിമണലാണ് ഉള്ളത്.കേന്ദ്രത്തിന്റെ കണ്ണ് കരിമണലിലാണ്.ഇവിടെ സംസ്ഥാന സർക്കാർ ഇല്ലേയെന്ന് ഷിബു ബേബി ജോൺ ചോദിച്ചു. ഞങ്ങൾ അറിഞ്ഞില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.മത്സ്യ തൊഴിലാളികളെ ഇല്ലായ്മയിലേക്ക് തള്ളി വിടുന്ന പദ്ധതിയാണിത്. അതിനെതിരെ സംസ്ഥാന സർക്കാർ ഒരു കത്തെങ്കിലും അയച്ചോ?.റോയൽറ്റി ഞങ്ങൾക്കും തരണമെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് പറഞ്ഞതെന്നും ഷിബു ബേബി ജോൺ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ ചതിയൻ ചന്തു എന്നാണ് ഷിബു ബേബി ജോൺ വിശേഷിപ്പിച്ചത്. പദ്ധതിക്കെതിരെ എന്തുകൊണ്ട് സർവ്വകക്ഷി യോഗം വിളിച്ചില്ല?.കേരളത്തിലെ ഒരു ബിജെപി നേതാവ് പോലും പദ്ധതിയെ ന്യായീകരിച്ചിട്ടില്ല.അവർക്കറിയാം കേരളത്തിനെ പദ്ധതി എങ്ങനെ ബാധിക്കുമെന്ന് സംസ്ഥാന സർക്കാരിന് ആരോടാണ് പ്രതിബദ്ധതയെന്നും ആർഎസ്പി നേതാവ് ചോദിച്ചു.
മന്ത്രി സജി ചെറിയാനെതിരെയും വിമർശനം ഉയർത്തിയിരുന്നു. സജി ചെറിയാൻ കടൽ കണ്ടത് സത്യപ്രതിജ്ഞ ചെയ്യാൻ തിരുവനന്തപുരത്ത് വന്നപ്പോഴാകും. അദ്ദേഹത്തിന് അറിയാമോ കടലും മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടും.പിണറായി വിജയൻ്റെ ഔദാര്യം മത്സ്യത്തൊഴിലാളികൾക്ക് വേണ്ട. പങ്കായം പിടിച്ച കൈതഴമ്പ് ഉള്ള മത്സ്യ തൊഴിലാളികൾ ഒരാളെയും കടലിൽ ഇറങ്ങാൻ സമ്മതിക്കില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
കരിമണലിനെക്കാൾ വിലപിടിപ്പുള്ള ധാതുക്കളുണ്ട്. കോടികൾ വിലപിടിപ്പുള്ളവ. കരിമണലിനൊപ്പം അതുകൂടിയാണ് ലക്ഷ്യം.ആഴക്കടലിലെ എത്ര ടൺ മണലാണ് കൊണ്ടുപോകുന്നത് എന്നത് ആർക്കറിയാനാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.സംസ്ഥാന സർക്കാരിനും ഈ കൊള്ളയിൽ പങ്കുണ്ട്. എങ്ങനെ കരിമണൽ അടിച്ചു മാറ്റാമെന്ന ഗവേഷണത്തിൽ ആയിരുന്നു സംസ്ഥാന സർക്കാർ. തീരം മുഴുവൻ കടലെടുക്കുന്നു.ഇപ്പോൾ കാണുന്ന വീടുകളും സ്ഥലങ്ങളും അടുത്ത മൺസൂണിൽ കാണില്ല.തീര പ്രദേശത്തിന്റെ സങ്കടങ്ങൾ കാണാതെ പോകരുതെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു. വി ഡി സതീശനൊപ്പം, എൻ കെ പ്രേമചന്ദ്രൻ എംപിയും പരിപാടിയിൽ പങ്കെടുത്തു.