
നെയ്യാറ്റിൻകരയിൽ മഹാത്മാ ഗാന്ധിയുടെ കൊച്ചു മകൻ തുഷാർ ഗാന്ധിയെ തടഞ്ഞ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ. ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയതായിരുന്നു തുഷാർ ഗാന്ധി. തുഷാർ ഗാന്ധിയുടെ പ്രസംഗത്തെ തുടർന്നായിരുന്നു ആർഎസ്എസ്- ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്.
രാജ്യത്തിൻ്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും, സംഘപരിവാർ ആണ് ക്യാൻസർ പടർത്തുന്നത് എന്നുമായിരുന്നു തുഷാർ ഗാന്ധിയുടെ പ്രസംഗം. ബിജെപി ഭരിക്കുന്ന വാർഡാണിതെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. കാറിന് മുന്നിൽ നിന്നടക്കം ആർഎസ്എസ് - ബിജെപി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.
എന്നാൽ, നിലപാടിൽ മാറ്റമില്ല എന്ന് പറഞ്ഞ് ഗാന്ധിജിക്ക് ജയ് വിളിച്ച് തുഷാർ ഗാന്ധി മടങ്ങി. ആർഎസ്എസ് മൂർദാബാദ് എന്നും ഗാന്ധിജി സിന്ദാബാദ് എന്നും മുദ്രാവാക്യം മുഴക്കിയ അദ്ദേഹം പ്രതിഷേധക്കാരെ വകവെക്കാതെ കാറിൽ കയറി പോവുകയായിരുന്നു.